
തൊടുപുഴ: ഇടുക്കിയിൽ ചെമ്മീൻ കറി കഴിച്ച് അലർജിയുണ്ടായതിന് ചികിത്സയിലിരിക്കെ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി കഴുത്തിൽ നീര് വയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതോടെയാണ് നിഖിതയ്ക്ക് അലർജിയുണ്ടായത്. തുടർന്ന് ശ്വാസതടസ്സമുണ്ടായി. ഇതോടെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
അലർജി വഷളായതോടെ നിഖിതക്ക് ന്യൂമോണിയ പിടിപെട്ടിരുന്നു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി ഉണ്ടായിരുന്നു. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്ന് തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More : 'ജ്യൂസ് അടിക്കാൻ ഐസ് എടുത്തപ്പോൾ അകത്ത് ചത്ത എലി'; ഹോട്ടലുകളിലേക്ക് ഐസ് എത്തിക്കുന്ന കമ്പനിക്കെതിരെ പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam