
നെയ്യാറ്റിൻകര: ബൈക്കിന്റെ ശബ്ദത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ 22 കാരനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശിയായ മനുവിൻ്റെ കൊലപാതകത്തിലാണ് അച്‌ഛനും മക്കളും അടക്കം 4 പേർ അറസ്‌റ്റിലായത്. അറസ്റ്റിലായവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. കോട്ടുകാൽ കണ്ണറവിള സ്വദേശിയായ 22കാരൻ മനുവാണ് കൊല്ലപ്പെട്ടത്. കേസിൽ മനുവിന്റെ അയൽവാസികളായ ബിജു, ബിജുവിൻ്റെ മക്കളായ അമ്പാടി, മിഥുൻ, 17 വയസുകാരനായ മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് കൊലപാതകം നടന്നത്. അമ്പാടിയും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് നടത്തിയ അനധികൃത ബൈക്ക് റേസിംഗിനിടെയാണ് വാക്കേറ്റമുണ്ടായത്. പെട്രോൾ തീർന്നതോടെ ബൈക്ക് മനുവിന്റെ വീടിന് സമീപത്തായാണ് നിർത്തിയത്.
പെട്രോൾ ഒഴിച്ച ബൈക്ക് സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വീടിന് പുറത്ത് വന്ന മനു ബൈക്കിന്റെ ശബ്ദത്തേക്കുറിച്ച് പരാതിപ്പെട്ടത്. ഇത് വാക്കേറ്റത്തിലേക്ക് എത്തുകയായിരുന്നു. പിന്നാലെ അമ്പാടി കേസിൽ അറസ്റ്റിലായവരുമായി മനുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ 22കാരന് കുത്തേൽക്കുകയായിരുന്നു. യുവാവിനെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരമറ്റം പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാരിയെല്ലിന് സമീപത്തായി ആഴത്തിലുള്ള കുത്തേറ്റാണ് മരണം. സംഭവത്തിലെ പ്രധാന പ്രതിയായ മിഥുൻ സ്ഥലത്തെത്തിയ മാധ്യമങ്ങളോട് മനുവിന് വെള്ളം കൊടുത്തിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്നും അറിയില്ലെന്നുമായിരുന്നു പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam