സിനിമാക്കഥകളെയൊക്കെ വെല്ലുമിത്! 'മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ, കോടികളുടെ അവകാശി'; ഒടുവിൽ പിടിയിൽ

Published : Nov 10, 2025, 03:07 PM IST
Financial Fraud

Synopsis

ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ മുബീനയാണ് എറണാകുളത്ത് വെച്ച് പിടിയിലായത്. ഒന്നര വർഷത്തോളം നീണ്ട തട്ടിപ്പിനൊടുവിൽ യുവതി മുങ്ങുകയായിരുന്നു. 

പാലക്കാട്: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവാവിനെ ഒന്നര വർഷമായി വഞ്ചിച്ച കേസിൽ യുവതി പിടിയിൽ. 68 ലക്ഷം രൂപയോളം പല തവണയായി യുവാവിൽ നിന്ന് കൈപ്പറ്റിയെന്നാണ് പരാതി. 35 വയസുകാരിയായ മുബീനയാണ് പിടിയിലായിരിക്കുന്നത്. 2023 ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ 2 വർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. ഇന്നലെ എറണാകുളം ലുലു മാളിൽ വച്ചാണ് ഒടുവിൽ പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവതിയുടെ കയ്യിൽ നിന്നും ഒരു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തി. ഇവരോടൊപ്പം ലിവിങ് ടുഗെതർ ആയി ജീവിച്ചിരുന്ന രണ്ടാം പ്രതി ശ്യാം സന്തോഷ് നേരത്തെ പിടിയിലായിരുന്നു. ഇയാളിപ്പോൾ ജാമ്യത്തിലാണ്.

വ്യാജ ഡോക്ടർ മെനഞ്ഞ കഥയിങ്ങനെ..

കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയാണ് സംഭവത്തിലെ പരാതിക്കാരൻ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്ന് പറഞ്ഞാണ് യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇക്കാര്യം സ്റ്റാംപ് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളം സൗഹൃദം തുടർന്നു. പിന്നീട് ഇടക്കിടെ താൻ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പരാതിക്കാരൻ വരുന്ന സമയത്ത് മുബീന സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടിൽ പെരുമാറി. ഇതിനായി പ്രതിയുടെ തന്നെ സഹായികളെ കൂടെ നിർത്തി സംസാരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം, താൻ നിർമിക്കാനൊരുങ്ങുന്ന ഐ വി എഫ് ആശുപത്രിയിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുന്ന ഇവർ ആരംഭത്തിൽ അത് തിരിച്ചു നൽകും. അടുത്ത തവണ കൂടുതൽ പണം വാങ്ങിച്ച് തിരികെ നൽകാതെ മുങ്ങുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്നു ഇവർ.

9-ാം ക്ലാസ് മാത്രമാണ് മുബീനയുടെ യോഗ്യത. എന്നാൽ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തിൽ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവർക്ക് ധാരാളം സഹായികൾ ഉണ്ടായിരുന്നു. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു. സമാന രീതിയിൽ ധാരാളം പേരിൽ നിന്നും ഇത്തരത്തിൽ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല'; എന്നെ സ്നേഹിച്ച പോലയാണ് അപ്പ ഗണേഷിനെ സ്നേഹിച്ചതെന്ന് ചാണ്ടി ഉമ്മൻ
അയ്യപ്പനെത്തിയത് ബന്ധുവിന്‍റെ കല്യാണത്തിന്, പായസത്തിൽ വീണത് പാചകത്തിന് സഹായിക്കുന്നതിനിടെ; നോവായി കല്യാണ വീട്ടിലെ മരണം