
തിരുവനന്തപുരം: ഇഞ്ചിവിള, പനച്ചമൂട്, വെള്ളറട എന്നിവിടങ്ങളിലെ സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇന്നലെ രാത്രി പാറശാലയിൽ നടന്ന റെയ്ഡിൽ ഇഞ്ചിവിളയിലും സമീപ പ്രദേശങ്ങളിലുമായുള്ള 6 സ്വകാര്യ ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 75 ലേറെ ചാക്ക് റേഷനരിയും പനച്ചമൂട്ടിലെ നാല് ഗോഡൗണുകളിൽ നടത്തിയ റെയ്ഡിൽ 50 കിലോ വീതമുള്ള 125 ലേറെ ചാക്ക് റേഷനരിയും പിടിച്ചെടുത്തു.
വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ലാ സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്‍, ബിജു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു, ഗിരീഷ് ചന്ദ്രന്‍, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രന്‍ അടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റുമെന്ന് വിജിലന്‍സ് ഓഫിസര്‍ അനി ദത്ത് പറഞ്ഞു.
മുൻഗണനാ റേഷൻ കാർഡ്, അപേക്ഷ അടുത്ത 10 മുതൽ സ്വീകരിക്കുമെന്ന് മന്ത്രി
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മുന്‍ഗണനാ കാര്‍ഡിന് വേണ്ടി നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരില്‍ നിന്ന് അര്‍ഹരായി കണ്ടെത്തിയ 11,348 പേര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam