
ചേളാരി: മലപ്പുറം ചേളാരിയിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. വാടക ക്വാർട്ടേഴ്സിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 21 കിലോഗ്രാമിലധികം കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. ക്വാർട്ടേഴ്‌സ് വാടകയ്ക്ക് എടുത്തിരുന്ന കോഴിക്കോട് പൊറ്റമ്മൽ സ്വദേശി ഷബീറിനെ(40വയസ്) പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇയാൾ മുൻ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടപാടുകളിൽ സംശയം തോന്നി എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ജില്ലയിൽ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരിൽ പ്രധാനിയാണ് ഷബീറെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ.പി, ജിഷ്ണദ്.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ, അനശ്വര.ടി.വി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം തൃശൂരിലെ ഒല്ലൂരിൽ വ്യാജ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്വദേശി (44 വയസ്), ചിയ്യാരം സ്വദേശി കെവിൻ പോൾസൺ(37 വയസ്) എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉമ്മർ.വി.എയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാർ ആയ രാജു.എൻ.ആർ, ഗിരീഷ്.കെ.എസ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്.ടി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ലത്തീഫ്, സിജോമോൻ, കൃഷ്ണപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ, സിവിൽ എക്സൈസ് ഓഫീസർ ഷാജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.