
മഞ്ചേരി: എടപ്പാൾ ചുങ്കത്തെ ലോഡ്ജിൽ നിന്ന് 500 രൂപയുടെ 94 കള്ളനോട്ടുകൾ പിടിച്ചെടുത്ത കേസിൽ ഒന്നാം പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്. മാറഞ്ചേരി മനയത്ത് അഷ്റഫിനെയാണ് (44) മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടോമി വർഗ്ഗീസ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 489 (സി) പ്രകാരം കള്ളനോട്ട് കൈവശം വെച്ചതിനാണ് ശിക്ഷ.
ചങ്ങരംകുളം പൊലീസ് പ്രതികൾക്കെതിരെ ചാർത്തിയ വകുപ്പ് 489 ബി പ്രകാരം കള്ളനോട്ട് വിതരണം ചെയ്തുവെന്ന കുറ്റം തെളിയിക്കാനാകാത്തതിനാൽ കേസിലെ രണ്ടാം പ്രതി കുന്ദംകുളം ചൊവ്വല്ലൂർ ആലുങ്ങൽ ഷാഹുൽ ഹമീദ് (66), മൂന്നാം പ്രതി തിരുവനന്തപുരം ബാലരാമപുരം പുത്രവിളാകം രാജൻ (62) എന്നിവരെ കോടതി വെറുതെ വിട്ടു.
2009 ജൂലൈ 28ന് രാത്രി എടപ്പാൾ ചുങ്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് 47,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. 17 സാക്ഷികളിൽ 10 പേരെ പ്രോസിക്യൂഷനൂവേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി പി ബാലകൃഷ്ണൻ കോടതി മുമ്പാകെ വിസ്തരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam