പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.              

​കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ലൈജുവിനൊപ്പം താമസിച്ചിരുന്ന കീഴില്ലം പണിക്കരമ്പലം കരുന്നാലിൽ ജിബിമോൾ (36) ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടിൽ ലൈജു(47) സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രതിയെ അപകടത്തിൽപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ലൈജുവിന്റെ ബൈക്ക് ബസിൽ ഇടിപ്പിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിൽ ലൈജുവിന്റെ തലയ്ക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. കൊലപാതക‌ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാൾ പെരുമ്പാവൂർ പട്ടാലിൽ വെച്ചാണ് കെഎസ്ആർടിസി ബസിലേക്ക് ബൈക്ക് ഇടിച്ച് കയറ്റിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ലൈജു കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ തന്നെയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ആദ്യ ഭാര്യയ്ക്ക് നൽകേണ്ട ജീവനാംശം മുടങ്ങിയ കേസിൽ ലൈജു മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും, വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയതെന്നും പൊലീസ് അറിയിച്ചു. നിയമപരമായി വിവാഹം കഴിക്കാത്ത ഇവർക്ക് ഒരു മകനുണ്ട്. ആദ്യബന്ധത്തിൽ ലൈജുവിന് രണ്ട് മക്കളും, ജിബിമോൾക്ക് ഒരു മകനുമുണ്ട്. മുവാറ്റുപുഴ ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ജിബിമോളുടെ മൃതദേഹം സംസ്കരിച്ചു.