ആലപ്പുഴയിലെ ആകാശവാണി നിലയത്തിന്‌ അമ്പതുവയസ്‌

By Web TeamFirst Published Jul 17, 2021, 4:05 PM IST
Highlights

ആലപ്പുഴ പാതിരപ്പള്ളിയിൽ 1971 ജൂലൈ 17നാണ്‌ ആരംഭിച്ചത്‌. തിരുവനന്തപുരം നിലയത്തിന്റെ റിലേ സ്‌റ്റേഷനായിട്ടാണ്  ആലപ്പുഴയിലെ 200 കിലോവാട്ടിന്റെ മീഡിയം വേവ് നിലയം തുടങ്ങിയത്‌. 

ആലപ്പുഴ: ഗൃഹാതുരത്വത്തിന്റെ സ്‌പർശം പകർന്ന്‌ ആലപ്പുഴയിലെ ആകാശവാണി നിലയത്തിന്‌ അമ്പതുവയസ്‌. കാലാവസ്ഥയറിയാൻ  ട്രാൻസിസ്‌റ്റർ റേഡിയോയുമായി പോയിരുന്ന മീൻപിടിത്തക്കാർ, ചലച്ചിത്രഗാനങ്ങൾക്കും ‘രഞ്ജിനി’ക്കും റേഡിയോ നാടകത്തിനും വേണ്ടി കാതുകൂർപ്പിച്ചവർ,  ‘വയലും  വീടും’ വീട്ടകങ്ങളെ  മുഖരിതമാക്കിയത്‌ അനുഗ്രഹമായി കണ്ട കർഷകർ എന്നിങ്ങനെ നിരവധി പേരാണ് ആകാശവാണിയുടെ ഉപഭോക്താക്കളായിരുന്നത്. 

ആലപ്പുഴ പാതിരപ്പള്ളിയിൽ 1971 ജൂലൈ 17നാണ്‌ ആരംഭിച്ചത്‌. തിരുവനന്തപുരം നിലയത്തിന്റെ റിലേ സ്‌റ്റേഷനായിട്ടാണ്  ആലപ്പുഴയിലെ 200 കിലോവാട്ടിന്റെ മീഡിയം വേവ് നിലയം തുടങ്ങിയത്‌. 70 കിലോ മീറ്റർ ചുറ്റളവിൽ കേരളത്തിലെ മധ്യ ജില്ലകളിലാകെ പ്രക്ഷേപണം എത്തിക്കുന്ന നിലയത്തിന്റെ  ട്രാൻസ്‌മിറ്റർ സ്‌റ്റേഷൻ 13 ഏക്കറിലാണ്‌. കേരളത്തിലെ ഏറ്റവും ശക്തിയേറിയ പ്രക്ഷേപണ നിലയമാണിത്‌.  ആകാശവാണി ആലപ്പുഴ നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിക്കാൻ കഴിഞ്ഞ നവംബർ ഏഴിന്‌ പ്രസാർ ഭാരതി തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന്‌ കേന്ദ്ര സർക്കാർ  പിൻവാങ്ങി. പ്രസാർ ഭാരതിയുടെ നടപടി മീഡിയം വേവ് റിലേ കേന്ദ്രങ്ങൾ ഒന്നൊന്നായി അവസാനിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമായിരുന്നു. 

നിലവിൽ പ്രവർത്തിക്കുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക്‌ മാറ്റാനുമായിരുന്നു ഉത്തരവ്. എ എം ആരിഫ്‌ എംപി അടക്കം വിഷയത്തിൽ ഇടപെടുകയും ശക്തമായ ജനവികാരം ഉയരുകയും ചെയ്‌തതിനെത്തുടർന്നായിരുന്നു തീരുമാനം മാറ്റിയത്‌. കഴിഞ്ഞ പ്രളയകാലത്ത് ഇടുക്കിയിലെ ദുരന്തമേഖലകളിൽ അറിയിപ്പുകളും മറ്റും എത്തിച്ചതിൽ ആകാശവാണിയ്‌ക്ക്‌ വലിയ പങ്കുണ്ട്‌. 

click me!