
കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 572 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 2588 ആയി. ഇതുവരെ 22,973 പേരാണ് നിരീക്ഷണം പൂര്‍ത്തിയാക്കിത്. ഇന്ന് വന്ന 15 പേര്‍ ഉള്‍പ്പെടെ 17 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്ന് 47 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2323 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2194 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2164 എണ്ണം നെഗറ്റീവ് ആണ്. 129 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. വ്യാഴാഴ്ച ദുബായിൽ നിന്നെത്തിയ ഒരാൾക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേരാണ് കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 58 പേര്‍ വീടുകളിലും 31 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ദുബായ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 42 പേരും റിയാദ്- കരിപ്പൂര്‍ വിമാനത്തിലെത്തിയ 16 പേരുമാണ് വീടുകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്.
കൊവിഡ് കെയര്‍ സെന്ററിലുള്ള 31 പേരില്‍ 24 പേര്‍ ദുബായ്- കരിപ്പൂര്‍ വിമാനത്തിലും 3 പേര്‍ റിയാദ്- കരിപ്പൂര്‍ വിമാനത്തിലും 4 പേര്‍ നെടുമ്പാശ്ശേരിയിലിറങ്ങിയ ബഹ്‌റൈന്‍ വിമാനത്തിലും വന്നവരാണ്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലുളള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് കെയര്‍ സെന്ററുകളില്‍ പാലിക്കേണ്ട ആരോഗ്യ ശുചിത്വ പ്രോട്ടോകോള്‍ സംബന്ധിച്ച പരിശീലനം നല്‍കി.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 115 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2853 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8829 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam