
തൃശൂർ : മത്സ്യബന്ധന ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് ഒടുവിൽ രക്ഷ. കൊടുങ്ങല്ലൂർ അഴീക്കോട് ഫിഷ് ലാൻഡിങ്ങ് സെൻ്ററിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മെലൂഹ എന്ന ബോട്ടാണ് നടുക്കടലിൽ എൻജിന്‍ നിലച്ച് കുടുങ്ങിയത്. ബോട്ടിൽ കുടുങ്ങിയ 6 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം കരയിലെത്തിച്ചു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം തെക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിൻ നിലച്ച് കുടുങ്ങിയ അഴീക്കോട് സ്വദേശി പ്രവീൺ എന്നയാളുടെ ഉടമസ്ഥതയിലുള്ള മെലൂഹ എന്ന ബോട്ടും അഴീക്കോട് സ്വദേശികളായ 6 മത്സ്യ തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്.
ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചതിന് പിന്നാലെയായിരുന്നു രക്ഷാപ്രവർത്തനം. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ ഷിനിൽകുമാർ, റസ്‌ക്യൂ ഗാര്‍ഡ്മാരായ ഫസൽ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
മത്സ്യബന്ധന ബോട്ടുകൾക്ക് വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും, കാലപ്പഴക്കംചെന്ന മത്സ്യ ബന്ധനയാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിന് പോകുന്നത് കൊണ്ടും കടലിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകൾ മുനക്കകടവിലും, അഴീക്കോടും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെൻ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീർത്തും സൗജന്യമായാണ് സർക്കാർ ഈ സേവനം നൽകുന്നതെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾമജീദ് പോത്തുന്നൂരാൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam