
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിന്നും 607 കിലോ പഴകിയ കോഴി മാംസം കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിസാമുദ്ദീനിൽ നിന്നും മൂന്നു ദിവസം മുമ്പ് യാതൊരുവിധ ശീതീകരണ സംവിധാനവും ഇല്ലാതെ സാധാരണ പാഴ്സൽ വാനിൽ മംഗള എക്സ്പ്രസിലാണ് മാംസം കയറ്റിക്കൊണ്ടുവന്നത്.
ദുർഗന്ധം വമിക്കുന്ന വസ്തു എന്താണെന്ന് അറിയാതെ ഒരു ഫോൺ സന്ദേശം ഹെൽത്ത് ഓഫീസർക്ക് വന്നതിനെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ മാംസം പ്ലാസ്റ്റിക് കവറിൽ കെട്ടി തെർമോക്കോൾ ബോക്സിൽ ചണച്ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു. യാതൊരുവിധ ലേബലോകളോ തീയതിയും രേഖപ്പെടുത്താതെയും ശീതീകരണ സംവിധാനമില്ലാതെയും അശാസ്ത്രീയമായ രീതിയിൽ എത്തിതിച്ച മാംസം മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അലി ഫ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിലേക്ക് ആണെന്ന് അന്വേഷണത്തിൽ ബോധ്യമായി.
മാംസം റെയിൽവേ പാർസൽ സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ ഫുഡ്സേഫ്റ്റി ഓഫീസർ സാമ്പിളെടുത്ത് ലാബ് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. പ്രഥമദൃഷ്ട്യാ തന്നെ മാംസം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. പഴ്സലിൽ വ്യക്തമായ അഡ്രസോ, ഫോൺ നമ്പറോ ഇല്ലാതെയാണ് എത്തിയിരുന്നത്. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതിനാൽ നശിപ്പിക്കുന്നതിനായി കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെ ഒരു വാഹനം എത്തി. അപകടം മനസ്സിലാക്കി പെട്ടെന്ന് വാഹനം കടന്നുകളഞ്ഞു.
വാഹന ഉടമയെപ്പറ്റിയുള്ള അന്വേഷണത്തിലാണ് പ്രൊപ്രൈറ്റർ ലിയാക്കത്തലി, അലി ഫ്രോസൺ ഫുഡ്സ്,മഞ്ചേരി എന്ന അഡ്രസ്സിൽ ഉള്ളതാണെന്ന് പോലീസ് അന്വേഷത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. കഴിഞ്ഞ മാർച്ച് മാസം ഇതേ അലി ഫ്രോസൺ എന്ന കമ്പനിയുടെ ഭക്ഷ്യയോഗ്യമല്ലാത്ത 200 കിലോഗ്രാം പഴകിയ ഭക്ഷ്യയോഗ്യമല്ലാത്ത കോഴി മാംസം കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ നിന്നും പിടിച്ചെടുത്തിരുന്നു.
തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഫാസ്റ്റ്ഫുഡ്, ബേക്കറി, തട്ടുകട സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യത ഉള്ളതിനാൽ കോർപറേഷൻ ആരോഗ്യവിഭാഗം കർശന നിരീക്ഷണം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണ്. കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ ശിവദാസ് ഹെൽത്ത് ഇൻസ്പെക്ടർ കെ ശിവൻ, കെ ബൈജു, കെ ഷമീർ ഫുഡ് സേഫ്റ്റി ഓഫീസർ ഡേ. നീലിമ വിഎസ് എന്നിവരുടെ നേതൃത്വത്തിലാണ് മാംസം പിടിച്ചെടുത്തത്.
ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ മാംസം അശാസ്ത്രീയമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോക്ടർ ആർ. എസ്. ഗോപകുമാർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam