മാന്നാറിൽ പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കുകയായിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമവും കൊലപാതക ശ്രമവും നടന്നു.
ആലപ്പുഴ: വീടിന് സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളിക്കടവിൽ ഇന്നലെയായിരുന്നു സംഭവം. കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ നഗറിൽ സബീർ (44) ആണ് അതിക്രമം നടത്തിയത്. വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുളിക്കടവിൽ മറ്റാരും ഇല്ലാതിരുന്ന നേരത്ത് പിന്നിലൂടെ എത്തിയ പ്രതി വീട്ടമ്മയെ തോർത്തുകൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ക്രൂരമായി മർദ്ദിക്കുകയും വെള്ളത്തിനടിയിൽ വച്ച് വയറ്റിലും നെഞ്ചത്തും ചവിട്ടി മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരു വീട്ടമ്മ കുളിക്കടവിലേക്ക് വരുന്നത് കണ്ട പ്രതി ആറ്റിലൂടെ നീന്തി രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെങ്ങന്നൂർ ഡി വൈ എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിൽ പോയ പ്രതിക്കായി വ്യാപക തിരച്ചിൽ നടത്തിവരികയാണെന്ന് മാന്നാർ പൊലീസ് അറിയിച്ചു.
