
കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതി പിടിയില്‍. ചാത്തിനാംകുളം സ്വദേശിയായ 61 വയസുകാരൻ വിജയനാണ് പിടിയിലായത്. നാല് മാസം മുമ്പായിരുന്നു സംഭവം. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പ്രതിയെ പേടിച്ച് യുവതി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ ചോദ്യം ചെയ്യ്തെങ്കിലും പ്രതി വിജയൻ കുറ്റം നിഷേധിച്ചു. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തിയാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.
അതേസമയം തൃശൂരില്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും മലപ്പുറം പുതുപൊന്നാനി സ്വദേശിയും ഇപ്പോള്‍ മുണ്ടൂര്‍ പെരിങ്ങന്നൂരില്‍ താമസക്കാരനുമായ ഷംനാദി (28)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി സ്‌കൂളില്‍ വിജയിച്ചതിന്റെ സന്തോഷം പങ്കിടാനെന്ന പേരില്‍ പെണ്‍കുട്ടി അറിയാതെ നല്‍കിയ പാനീയത്തില്‍ മദ്യം ചേര്‍ക്കുകയും തുടര്‍ന്ന് മദ്യലഹരിയിലായ പെണ്‍കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam