
മലപ്പുറം: എക്‌സൈസ് വകുപ്പിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ മലപ്പുറം ജില്ലയില്‍ 1114 റെയിഡുകളിലായി 638 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസം അഞ്ച് മുതല്‍ ഈ മാസം 12 വരെ നടത്തിയ റെയ്ഡുകളില്‍ 161 അബ്ക്കാരി കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചേയ്തത്. വിവിധ കേസുകളിലായി 141 പേരെ അറസ്റ്റ് ചെയ്തു. 660.44 ലിറ്റര്‍ മദ്യവും 1299 ലിറ്റര്‍ വാഷും 12.5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. റെയ്ഡില്‍ 56 എന്‍ ഡി പി എസ് കേസുകളിലായി 59 പ്രതികളെയും അറസ്റ്റ് ചെയ്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 156.042 കിലോഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. കൂടാതെ 212.858 ഗ്രാം എം ഡി എം എ യും 21.100 ഗ്രാം ഹാഷിഷ് ഓയിലും 7.923 ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തിട്ടുണ്ട്. 421 കേസുകളിലായി 25 കിലോയോളം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷനര്‍ താജുദ്ദീന്‍ കുട്ടി അറിയിച്ചു. ജില്ലയില്‍ ഡ്രൈവിന്റെ ഭാഗമായി ഇരുപത്തിനാലു മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
സ്‌പെഷ്യല്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ഇതര സംസ്ഥാന പൊലീസ്, വനം വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ച് ബോര്‍ഡര്‍ പട്രോളിംഗും നടത്തിയിരുന്നു. തമിഴ്‌നാട് പൊലീസ്, വനംവകുപ്പ് എന്നിവയുമായി സഹകരിച്ച് വഴിക്കടവ്, നാടുകാണി ബോര്‍ഡറുകളില്‍ പ്രത്യേക പരിശോധനകളും നടത്തി. ഓണം കഴിഞ്ഞെങ്കിലും ജില്ലയില്‍ മയക്കുമരുന്ന് കേസുകള്‍ കൂടി വന്ന സാഹചര്യത്തില്‍ പരിശോധന തുടരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ താജുദ്ദീന്‍ കുട്ടി വ്യക്തമാക്കി. ജില്ലാ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Read More : ദേവസ്വം ബോർഡില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 8 പേര്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam