പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

By Web TeamFirst Published Jan 19, 2021, 9:11 PM IST
Highlights

ഇതിനിടെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയാള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഈ സംഭവം കൂടി വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം.

സുല്‍ത്താന്‍ബത്തേരി: ഗുഡല്ലൂരിനടുത്ത കൂനൂര്‍ ഗ്രേക്മോര്‍ എസ്റ്റേറ്റിലെ പാടിയില്‍ നിന്ന് കാണാതായി ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ടുവയസുകാരിയുടെ മരണം കൊലപാതകമാണോയെന്ന് പരിശോധിക്കുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി തമിഴ്നാട് പൊലീസ്. നീലഗിരി എസ്പി ശശിമോഹന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഝാര്‍ഖണ്ഡ് സ്വദേശികളായ ലക്ഷ്മണന്‍-സുമന്‍കുമാരി ദമ്പതികളുടെ മകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി പ്രീതി കുമാരി (എട്ട്) ആണ് മരിച്ചത്. 

കൂനൂരിലെ സ്വകാര്യ എസ്റ്റേറ്റില്‍ തേയില നുള്ളുന്ന ജോലിക്കായി പത്ത് വര്‍ഷം മുമ്പ് ഇവിടെ എത്തിയ കുടുംബം എസ്റ്റേറ്റ് പാടിയിലാണ് താമസം. ഇക്കഴിഞ്ഞ ഡിസംബര്‍ 21നാണ് കുട്ടിയെ കാണാതായത്. മണിക്കൂറുകളോളം രക്ഷിതാക്കള്‍ പലയിടങ്ങളില്‍ അന്വേഷിച്ച് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഒരാഴ്ച അന്വേഷിച്ചിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതോടെ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഒമ്പതംഗ ടാസ്‌ക് ഫോഴ്സിനെ രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് തേയിലത്താട്ടത്തില്‍ ഉപയോഗശൂന്യമായി കിടന്ന കിണറില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി എങ്ങനെയിവിടെ എത്തി എന്ന കാര്യം അന്വേഷിച്ച പൊലീസ് പാടിയിലുണ്ടായിരുന്നു പലരെയും ചോദ്യം ചെയ്തു.

 ഇതിനിടെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയാള്‍ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഈ സംഭവം കൂടി വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം. കഴിഞ്ഞ എട്ടിനാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി തൂതര്‍മട്ടത്തിലെ തേയില തൊഴിലാളി അശോക് ഭഗത് (28) എന്ന യുവാവ് വിഷം കഴിച്ച് മരിച്ചത്. ഭാര്യ സുമതി (24), മകന്‍ അഭയ് (എട്ട്), മകള്‍ റോസ്മ (നാല്) എന്നിവരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. കൃത്യം നടന്നതിന്റെ തൊട്ടടുത്ത ദിവസം അശോകിനെ ജോലിക്ക് കാണാത്തതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. 

പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കൂനൂര്‍ ഡിവൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി വാതില്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. സുമതിയുടെ മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നു. അഭയ് തലക്കടിയേറ്റ് മരിച്ച നിലയിലും റോസ്മയെ വെള്ളത്തില്‍ മുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഏതായാലും പ്രീതകുമാരിയുടെ മരണം കൊലപാതകമാണെന്ന കാര്യം പൊലീസ് ഇതുവരെ ഉറപ്പിക്കാനായിട്ടില്ലെന്നാണ് വിവരം. എങ്കിലും ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
 

click me!