ആലപ്പുഴയിൽ കൈക്കൂലി കേസിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ എൻഎച്ച്എം ജീവനക്കാരനായ ചേരാവള്ളി സ്വദേശി രജനീഷ് ആണ് പിടിയിലായത്. വിജിലൻസ് സംഘം ഒരുക്കിയ കെണിയിലാണ് ഫിസിയോതെറാപ്പിസ്റ്റ് കുടുങ്ങിയത്.
ചാരുംമൂട് (ആലപ്പുഴ): ചികിത്സയ്ക്ക് കൈക്കൂലി വാങ്ങിയ ഫിസിയോതെറാപ്പിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. നൂറനാട് ലെപ്രസി സാനിറ്റോറിയത്തിലെ എൻഎച്ച്എം കരാർ ജീവനക്കാരനായ കായംകുളം ചേരാവള്ളി സ്വദേശി രജനീഷിനെയാണ് (53) വിജിലൻസ് സംഘം ഇന്ന് ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, കോട്ടയം വിജിലൻസ് എസ്പി ആർ ബിനു എന്നിവരുടെ നിർദേശാനുസരണമായിരുന്നു നടപടി.
ഫിസിയോതെറാപ്പി ചികിത്സയ്ക്ക് എത്തുന്നവരിൽനിന്ന് പണം വാങ്ങുന്നതായുള്ള പരാതിയിലായിരുന്നു അന്വേഷണം. ആശുപത്രിയിലെത്തിയ വിജിലൻസ് സംഘം പരാതിക്കാരി മുഖേന നൽകിയ ആയിരം രൂപ ഇയാളിൽനിന്ന് കണ്ടെടുത്തു. രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയിരുന്നത്.
ചികിത്സാ വിവരങ്ങൾ രേഖപ്പെടുത്താൻ നൽകിയിരുന്ന ബുക്കുകൾക്കുള്ളിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകൾ വെച്ച് നൽകുകയായിരുന്നു രീതി. ഇതിനായി ചികിത്സയ്ക്കെത്തുന്ന ചിലർതന്നെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് കൊടുത്തയച്ച ആയിരം രൂപയ്ക്ക് പുറമെ പതിനായിരത്തോളം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു.
ആലപ്പുഴ വിജിലൻസ് എസ് പി കെ വി ബെന്നി, സിഐമാരായ ഷൈജു ഇബ്രാഹിം, പ്രശാന്ത് കുമാർ, നിസാമുദീൻ, ജിംസ്റ്റൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


