
കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയതിന്‍റെ സന്തോഷത്തിൽ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും സരിതയുടെയും ഏക മകൾ വൃന്ദ വിനോദ് ആണ് മരിച്ചത്.
പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തിൽ റോഡിലിറങ്ങിയതായിരുന്നു വൃന്ദ. സൈക്കിൾ റോഡിലേക്ക് ഇറക്കുന്നതിനിടെയുള്ള ചെറിയ ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ സൈക്കിൾ ഹാൻഡിൽ വൃന്ദയുടെ വയറിൽ ശക്തമായി ഇടിച്ചു. ഇതേ തുടര്‍ന്ന് ചെറുകുടലിന് പരുക്കേറ്റ വൃന്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏവരെയും ദു:ഖത്തിലാക്കി മരണത്തിന് കീഴടങ്ങിയത്.
ഒരാഴ്ച മുൻപായിരുന്നു അപകടം. ശരീരത്തിന് പുറമേ കാര്യമായ മറ്റ് പരുക്കുകളൊന്നും ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം ഛർദിയെ തുടർന്നാണ് വൃന്ദയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനയിൽ ചെറുകുടലിന് പരുക്കേറ്റതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെന്‍റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് വൃന്ദ വിനോദ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam