
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ മരണകാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നും വാരിയെല്ലിന് പൊട്ടലുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്ഷതവും രക്തസ്രാവവുമാണ് മരണക്കാരണം. അതേസമയം കുട്ടിയുടെ കൈ ഒടിഞ്ഞതിൽ അവ്യക്തതയുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞത് പടിയിൽ നിന്നും വീണത് എന്നാണ് അമ്മയും രണ്ടാനച്ഛനും നൽകിയ മൊഴി. എന്നാൽ അതിൽ ദൂരഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്ക് എതിരെയുളള അതിക്രമം, എസ് സി എസ്ടി വകുപ്പുകളും ചേർക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
കുട്ടിയുടെ അമ്മ അഖിലക്ക് എതിരെ പ്രേരണ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. അഖിലയുമായി ഒരുമിച്ച് താമസിക്കാൻ കുട്ടി ഒരു തടസമായിരുന്നുവെന്നാണ് അർഷാദ് പൊലീസിന് മൊഴി നൽകിയത്. കുട്ടിയെ ഉപദ്രവിക്കുന്നത് അഖിലയ്ക്ക് അറിയാമായിരുന്നാണ് പൊലീസും പറയുന്നത്. ഒന്നരവയസ്സുകാരന്‍റെ കൊലപാതകത്തിൽ പ്രതി അഷ്കറിന്റെ മുൻകാല പശ്ചാതലത്തലവും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് പ്രതി അഷ്കർ പിഞ്ചുകുഞ്ഞിനോട് ചെയ്തതെന്നും അഷ്കർ കൊടുംക്രിമിനലെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ ഗുരുതര പരാതികൾ പുറത്തുവന്നിരുന്നു.
അഷ്കർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദിച്ച് തലയോട്ടി തകർത്തെന്നാണ് ആമിനയുടെ കുടുംബം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീഹാബിലിറ്റേഷൻ സെന്ററിൽ ആണ് യുവതിയിപ്പോൾ. ഇപ്പോൾ ആമിനയുടെ സഹോദരൻറെ മുങ്ങി മരണത്തിലും അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്നാണ് സംശയം. ഒന്നരവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തി, ആദ്യ ഭാര്യ ആമിനയെ മൃതപ്രായയാക്കി, ആദ്യം വിവാഹം നിശ്ചയിച്ചിരുന്ന യുവതി ജീവനൊടുക്കി എന്നിങ്ങനെ അഷ്കറിനെ കുറിച്ച് ഉയരുന്നത് അതീവ ഗുരുതര സംശയങ്ങളാണ്.
വിവാഹബന്ധത്തിൽ നിന്ന് അഷ്കർ പിന്മാറിയതോടെ ചിറയിൻകീഴ് സ്വദേശിയായ യുവതി ജീവനൊടുക്കിയെന്നാണ് മൊഴികൾ. ഇതിന് പിന്നാലെയാണ് ഇയാൾ ആമീനയെ വിവാഹം കഴിച്ചത്. ആമീനയെ ക്രൂരമായി ഉപദ്രവിച്ച് കോമയിലാക്കിയെന്ന പരാതിക്ക് പുറമേ ആമീനയുടെ സഹോദരന്റെ മരണത്തിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടെ അമീനയെ സന്ദർശിച്ച മന്ത്രി ബിന്ദുകൃഷ്ണ, കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛന്റെ മാതാപിതാക്കളെയും, കുഞ്ഞിന്റെ അമ്മ അഖിലയുടെ അമ്മയെും വീട്ടിലെത്തി കണ്ടു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന പരാതിയിലും, അഷ്കറിനെതിരായ അമീനയുടെയും പരാതിയിലും പൊലീസ് വീഴ്ച പറ്റിയെന്ന് മന്ത്രി ആരോപിച്ചു. സംഭവത്തിൽ കുഞ്ഞിന് നീതികിട്ടുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam