
തിരുവനന്തപുരം: "ടീച്ചർ എന്നോട് ക്ഷമിക്കുക. ഇനി ഞാൻ ഒരിക്കലും ആവർത്തിക്കില്ല. എന്റെ വീട്ടുകാർക്കും ഇത് അറിയത്തില്ല. ഇത് കേസ്സാക്കി ആളുകളെ അറിയിച്ച് എന്നെ അപമാനിക്കരുത്." തിരുവനന്തപുരം വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്‍മിസ്ട്രസായ വെങ്ങാനൂർ - പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലിൽ ഇന്നലെ രാവിലെ കണ്ട ഒരു കത്തിലെ വരികളാണിത്. കത്ത് മാത്രമല്ല തൊട്ടടുത്ത് മതിലിന്റെ പുറത്തുതന്നെ ഒരു പ്ലാസ്റ്റിക് ചാക്ക് നിറയെ സാധനങ്ങളുമുണ്ടായിരുന്നു. തുറന്നു നോക്കിയപ്പോള്‍ സ്കൂളിൽ നിന്നും നേരത്തെ മോഷണം പോയ ഉപകരണങ്ങൾ.
ടീച്ചർ ഉടൻ തന്നെ വീട്ടുകാരെയും കോവളം പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ചാക്ക് പരിശോധിച്ചു. ചാക്കിനകത്ത് ലാപ്‍ടോപ്പ്, പ്രൊജക്റ്റർ തുടങ്ങിയ സാധനങ്ങളാണെന്ന് മനസിലാക്കി തൊണ്ടി മുതല്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സ്കൂളുമായി ബന്ധമുള്ള ആരോ തന്നെ ഒപ്പിച്ച പണിയാണിതെന്നും, ഹെഡ്‍മിസ്ട്രസിനെ അപകീർത്തിപ്പെടുത്തുവാൻ വേണ്ടി ചെയ്തതാകാം എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ചാക്കു കെട്ട് വിരലടയാള വിദഗ്ദർ എത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജനുവരി ഒന്നാം തീയ്യതിയാണ് വാഴമുട്ടം ഗവ.ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന രണ്ട് ലാപ്പ്ടോപ്പ് കംപ്യൂട്ടറുകളും നാല് പ്രൊജക്ടറുകളും ഉള്‍പ്പെടെ നാല് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷണം പോയ വിവരം സ്കൂൾ അധികൃതർ അറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam