ഇടുക്കിയിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ ഇനി വനിതാ ജീവനക്കാരിയും

By Web TeamFirst Published Dec 4, 2018, 11:31 PM IST
Highlights

പി എസ് സി പരിശീലനം നടത്തിവന്നിരുന്ന ബിന്‍‍റ്റി എല്ലാവിധ പരീക്ഷകളും എഴുതിയ കൂട്ടത്തിലാണ് ബിവറേജസിലേക്കുള്ള പരീക്ഷയും എഴുതിയത്. പാറേക്കുടിയിൽ  അഭിലാഷിന്റെ  ഭാര്യയാണ് ബിൻറ്റി. 

ഇടുക്കി: ജില്ലയിലെ ബിവറേജസ് ഔട്ട്‍ലെറ്റിലെ ആദ്യ വനിതാ ജീവനക്കാരിയായി ബിൻറ്റി മുരിക്കാശേരിയ്ക്ക് നിയമനം. മുരുക്കാശേരി പടമുഖം ഷോപ്പിലാണ് ബിന്‍‍റ്റി നിയമിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബിൻറ്റി ഇന്നാണ് ജോലിയിൽ പ്രവേശിച്ചത്. ഷോപ്പ് അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നിയമനം. 

പി എസ് സി പരിശീലനം നടത്തിവന്നിരുന്ന ബിന്‍‍റ്റി എല്ലാവിധ പരീക്ഷകളും എഴുതിയ കൂട്ടത്തിലാണ് ബിവറേജസിലേക്കുള്ള പരീക്ഷയും എഴുതിയത്. പാറേക്കുടിയിൽ  അഭിലാഷിന്റെ  ഭാര്യയാണ് ബിൻറ്റി. രണ്ടു മക്കളുടെ അമ്മയായ ബിൻറ്റി മൂന്നുവർഷത്തെ കഠിന പ്രയത്നത്തിന്‍റെ ഫലമായാണ് സർക്കാർ ജോലിയിൽ എത്തുന്നത്.

കേരളത്തില്‍ ആദ്യമായി ബിവറേജസ് ഔട്ട്‍ലെറ്റിലെ നിയമനം ലഭിച്ചത് ഷൈനിരാജ് എന്ന യുവതിയ്ക്കാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിയിലായിരുന്നു നിയമനം. കോർപറേഷനിലേക്കുള്ള എൽഡിസി റാങ്ക് പട്ടികയിലൂടെയാണ് ഷൈനിക്ക് ജോലി ലഭിച്ചത്. അതേസമയം, നിയമന നടപടികൾ ആരംഭിച്ചിരുന്നെങ്കിലും ആദ്യം പുരുഷൻമാർക്ക് മാത്രമാണ് നിയമനം നൽകിയിരുന്നത്. വനിതകളെ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകളില്‍ നിയമിക്കാറില്ലെന്നായിരുന്നു കോർപറേഷന്റെ നിലപാട്.

എന്നാല്‍ കോടതി ഉത്തരവ് അനുകൂലമായതോടെയാണ് നിയമനം നടത്തിയത്. തുടർന്ന്  കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ  ബിവറേജസിൽ  നിരവധി  വനിതാ ജീവനക്കാർ എത്തി. എന്നാൽ ഇടുക്കിയിൽ മാത്രം എത്തിയിരുന്നില്ല. ഇത് തിരുത്തിയാണ് കൊച്ചുകരിമ്പൻ സ്വദേശി ബിൻറ്റി മുരിക്കാശേരിയുടെ നിയമനം. 

click me!