
ഇടുക്കി: വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണമെന്ന് അഭിമന്യുവിന്‍റെ സഹോദരന്‍ പരിജിത്ത് ആവശ്യപ്പെട്ടു. വിചാരണ നടക്കാനിരിക്കേ ശേഖകൾ കാണാതെ പോയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി രേഖകള്‍ ഉടൻ വീണ്ടെടുക്കണമെന്നും പരിജിത്ത് പറഞ്ഞു. രേഖകൾ മാറ്റിയ വരെ പൊതു സമൂഹത്തിന് മുന്നിൽ എത്തിക്കണമെന്നും പരിജിത്ത് ആവശ്യപ്പെട്ടു.
കുറ്റപത്രമടക്കം നഷ്ടപ്പെട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഹൈക്കോടതിയുടെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. രേഖകൾ കാണാതായത് പരിശോധിക്കുമെന്ന് നിയമന്ത്രി പി രാജീവ് പ്രതികരിച്ചു. അഭിമന്യുവിന് നീതി ഉറപ്പാക്കുന്നതിൽ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപങ്ങൾ തുടക്കം മുതലേ ഉണ്ട്. ഒടുവിൽ ഇപ്പോൾ വിചാരണയ്ക്ക് തൊട്ട് മുൻപെ കുറ്റപത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ള സുപ്രധാന രേഖകളും കോടതിയിൽ നിന്നും കാണാതായി. ഇതിലെല്ലാം ദുരൂഹതയെന്ന് അഭിമന്യുവിന്‍റെ കുടുംബം ആരോപിക്കുന്നു. വിഷയം ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്നാണ് എസ് എഫ് ഐയുടെ ആവശ്യം. പിന്തുണച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലനും എത്തി. പരിശോധിക്കുമെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി.
രേഖകൾ കാണാതായത് കേസിന്‍റെ വിചാരണയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകർപ്പ് പ്രതിഭാഗത്തിന് ലഭ്യമാക്കിയ ശേഷം തിരികെ വയ്ക്കുന്നതിൽ വീഴ്ച സംഭവിച്ചതാകാം. കാണാതായ രേഖകളുടെ എല്ലാം പകർപ്പ് പ്രോസിക്യൂഷന്‍റെ പക്കലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ യഥാർത്ഥ കോപ്പി ഉൾപ്പടെ ഫോറൻസിക് ലാബിലും സൂക്ഷിച്ചിട്ടുണ്ട്.
ഇത് വീണ്ടും ക്രമപ്പെടുത്തി ഹൈകോടതിയിൽ സമർപ്പിക്കാൻ കഴിയുമെന്നും പ്രോസിക്യൂഷൻ വിശദീകരിക്കുന്നു. 2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ് എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസിൽ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam