
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ പത്തു വർഷത്തിനുശേഷം പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പോലീസ് പിടികൂടിയത്. 2018ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.
2015 ലാണ് സംഭവം. പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. ഇടയ്ക്കിടെ നാട്ടിലെത്തുന്ന പ്രതി കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കും.
2018 ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷവും ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പോലീസ് അന്വേഷിച്ച് ചെല്ലുമ്പോൾ സ്ഥലത്തുനിന്നും മുങ്ങുകയാണ് പതിവ്. ഫെബ്രുവരിയിൽ പാറത്തോട്ടിൽ എത്തിയ പ്രതി അയൽവാസിയായ ഈശ്വരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
ഉടുമ്പൻചോല പോലീസ് ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞദിവസം മധുരയ്ക്ക് സമീപം പ്രതി ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. മധുര കല്ലുവെട്ടിയിൽ നിന്നാണ് ആനന്ദ് രാജ് പിടിയിലായത്. പ്രതിയെ പാറത്തോട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. അയൽവാസിയെ കുത്താൻ ഉപയോഗിച്ച കത്തി ആനന്ദ് രാജിന്റെ വീടിന് പിൻഭാഗത്ത് നിന്നും കണ്ടെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam