
തൃശൂർ: ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ ഓട്ടോ ഓടിച്ച യുവാവ് അറസ്റ്റിൽ. മറ്റത്തൂര്‍ നന്ദിപ്പാറ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ റൂറൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വെള്ളിക്കുളങ്ങര മൂന്നുമുറി പെട്രോള്‍ പമ്പിനടുത്ത് വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടകര കോടാലി റോഡ് മുറിച്ചുകടക്കുകയായിരുന്ന അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസിയെ (68) ആണ് ഓട്ടോ ഇടിച്ചുതെറിപ്പിച്ചത്. ദേവസിയെ ഇടിച്ചിട്ടശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദേവസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതി പിടിയിലായത്.
റോഡ് ക്രോസ് ചെയ്യുന്നതിനിടെ വിഷ്ണു ഓടിച്ച് ഓട്ടോറിക്ഷ ദേവസിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം അപകടത്തിൽ പരിക്കു പറ്റിയ ദേവസിക്ക് വൈദ്യസഹായം നൽകാതെ വാഹനം നിർത്താതെ ഓടിച്ച് പോവുകയും പിന്നീട് ഒളിവിൽ പോവുകയുമായിരുന്നു. ദേവസി പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്.
റൗഡി ലിസ്റ്റിൽ പേരുള്ള വിഷ്ണു വെള്ളിക്കുളങ്ങര, കൊടകര, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, മയക്കു മരുന്ന് കച്ചവടം, മയക്ക് മരുന്ന് ഉപയോഗം, ലഹരിക്കടിമപ്പെട്ട് പൊതു സ്ഥലത്ത് പൊതുജനങ്ങളെ ശല്യം ചെയ്യൽ, പൊതു സ്ഥലത്ത് പരസ്യ മദ്യപാനം എന്നീ കുറ്റകൃത്യങ്ങൾക്ക് 12 ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.