
നെടുമങ്ങാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട്ടിലെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നെടുമങ്ങാടെ സിദ്ധാർത്ഥന്റെ വീടാണ് സുരേഷ് ഗോപി സന്ദർശിച്ചത്. രാവിലെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ സുരേഷ് ഗോപി സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു.
സിദ്ധാർഥനോട് ചെയ്തത് നികൃഷ്ടവും പൈശാചികവുമായ പ്രവർത്തിയെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദർശനം എന്നും സുരേഷ് ഗോപി വിശദമാക്കി. ഒന്നും വിശ്വസിക്കാനാകുന്നില്ല, സത്യാവസ്ഥ പുറത്ത് വരണം, ക്രൂരമായാണ് ഒരു പാവത്തെ കൊന്നതെന്നും ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുതെന്നും സിബിഐ പോലുള്ള ഏജൻസികൾ സംഭവം അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
മൂല്യച്ചുതി സംഭവിച്ചെങ്കിൽ തിരുത്താൻ രാഷ്ടീയ പാർട്ടികൾ തയ്യാറാകണം. കേസിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെ ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ക്രിമിനലുകളാണോ ഇപ്പോൾ വിസിയും ഡീനും ഒക്കെയാകുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. സിദ്ധാർത്ഥനു സമാനമായ സാഹചര്യം തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരിൽ ഒരു പെൺകുട്ടിക്ക് നടന്ന വിഷയം ആണ് ഇതിൽ കൂടുതൽ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീട്ടിലെത്തിയിരുന്നു. കോൺഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയും വീട്ടിലെത്തി മാതാപിതാക്കളെ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam