
ഇടുക്കി: പ്രളയത്തിന് പുറകേ ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം ഇടുക്കിയില്‍ ഭീഷണിയുയർത്തുന്നു. മാവടിയിൽ അമ്പലക്കവല തേരകംമറ്റത്തിൽ സോമന്‍റെ വീടിന്‍റെ തറയിൽ ഓഗസ്റ്റ് 14 ന് ആദ്യ വിള്ളല്‍ കാണുന്നത്. 14 നായിരുന്നു ഈ മേഖലയിൽ വ്യാപകമായി ഉരുൾപൊട്ടല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച വീടിന്‍റെ ഒരു ഭാഗം തകർന്ന് വീണു. ഉരുള്‍പൊട്ടലില്‍ മലയിടിഞ്ഞ് സോമന്‍റെ അരയേക്കർ കൃഷിയിടവും മൂടിപ്പോയി. കനത്ത മഴ പെയ്ത് മണ്ണിനടിയിൽ കൂടുതൽ വെള്ളം സംഭരിക്കപ്പെട്ടതിനാൽ ഭൂമിക്ക് കടുത്ത സമ്മർദമുണ്ടെന്നും ഇതുകൊണ്ടാണ് ഭൂമി വീണ്ട് കീറുന്നതെന്നും ഇടുക്കി ജില്ലാ ജിയോളജി വിഭാഗം തലവൻ ഡോ. ബി. അജയകുമാർ പറഞ്ഞു.
ചെമ്പകപ്പാറ കൊച്ചു കാമാഷി മേഖലയിലെ വീടുകളിലെ ചുമരുകളിലും വിള്ളല്‍ രൂപപ്പെട്ടു. ഇവിടത്തെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. കനത്ത മഴ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ രൂപപെടുന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിയ്ക്കുകയാണ്.
മഴ കുറഞ്ഞതോടെ നിരവധി വീടുകളിലാണ് വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. ചില വീടുകളുടെ ഭിത്തികള്‍ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ഭാഗത്തും വിള്ളല്‍ രൂപപെട്ടിട്ടുണ്ട്. സിമന്‍റ് പ്ലാസ്റ്ററിംഗ് വിണ്ട് കീറിയ അവസ്ഥയിലുമാണ്. ദിവസേന എന്നോണം വിളളലുകള്‍ വലുതാകുകയും കൂടുതല്‍ ഭാഗത്തേയ്ക്ക് വ്യാപിയ്ക്കുകയും ചെയ്യുന്നു. കൂടുതല്‍ വീടുകളില്‍ ഭിത്തി വിണ്ടു കീറുന്ന അവസ്ഥയാണുള്ളത്.
അമ്പലക്കവല നിന്ന് നൂറ്റമ്പത് മീറ്റർ മാറിയുള്ള നെടുങ്കണ്ടം – മാവടി – പണിക്കൻകുടി റോഡില്‍ ഇതിന് ചോർന്നുള്ള കൃഷിയിടങ്ങളിലും ഭൂമി വിണ്ടുകീറി. റോഡിലെ കലുങ്കിന്‍റെ സ്ലാബുകൾ വേർപെട്ടു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽ നാൽപതിന് മുകളില്‍ വീടുകളുടെ ചുമരുകളില്‍ അപകടകരമായ രീതിയില്‍ വിണ്ടുകീറല്‍ പ്രത്യക്ഷപ്പെട്ടു. വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam