
വയനാട്: വയനാട് നൂല്‍പുഴയില്‍ വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും രോഗലക്ഷണമുള്ളവര്‍ അടുത്ത പ്രാഥമികോരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നാണ് നല്‍കുന്ന നിര്‍ദ്ദേശം. നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
നായ്ക്കട്ടി നാഗരംചാല്‍ കാട്ടുനായ്ക്ക കോളനിയിലെ 59 വയസുകാരിക്കാണ് ഇന്നലെ ഷിഗല്ല സ്ഥിരീകരിച്ചത്. ഇവര്‍ ബത്തേരി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. നഗരം ചാല്‍ കോളിനിയിലുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കി. നിലവില്‍ നിയന്ത്രണവിധേയമെങ്കിലും കൂടുതല്‍ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം. വയറിളക്കവും ഛർദ്ദിയും വയറുവേദനയുമടക്കമുള്ള രോഗലക്ഷണങ്ങളുള്ളവര്‍ തൊട്ടടുത്ത് പ്രഥാമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കാന്‍ നൂല്‍പുഴ പഞ്ചായത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നു. ആദിവാസി കോളനികളിലും ഗ്രാമീണ മേഖലയിലും കൂടുതല്‍ ബോധവല്‍ക്കരണ പ്രചരണം നടത്തുകയാണ് ലക്ഷ്യം. നാളെ വീണ്ടും പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ശുചീകരിക്കും. ജലവിതരണ വകുപ്പിന്‍റെ സഹായവും പഞ്ചായത്ത് തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam