
പാലക്കാട്: പാലക്കാട് അകത്തേത്തറയിൽ റെയിൽവേ മേൽപ്പാല നിർമാണത്തിന് പച്ചക്കൊടി. നഷ്ടപരിഹാരത്തെ ചൊല്ലി സർക്കാരും ഉടമകളും തമ്മിലുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചത്. ആശങ്കകൾക്ക് പരിഹരിമായതോടെ സ്ഥലമേറ്റെടുപ്പ് കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
35 സ്ഥലം ഉടമകളിൽ നിന്നായി ഒരേക്കർ 7 സെന്‍റ് ഭൂമിയാണ് മേൽപ്പാല നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളും സർക്കാരും തർക്കത്തിലായതോടെ പദ്ധതി അനന്തമായി നീളുകയായിരുന്നു. ഒടുവിൽ നഷ്ടപരിഹാരത്തുക വർദ്ധിപ്പാക്കാൻ സർക്കാർ തീരുമാനമെടുത്തതോടെയാണ് പ്രശ്നപരിഹാരമായത്. 31 പേർ ഇതിനകം സമ്മതം നൽകിയിട്ടുണ്ട്. സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ 4 കോടി 64 ലക്ഷം രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്.
തുറന്നാൽ ഉടൻ അടയ്ക്കുന്ന റെയിൽവേ ഗേറ്റെന്നാണ് നാട്ടുകാർ അകത്തേത്തറ റെയിൽവേ ഗേറ്റിന് നൽകുന്ന വിശേഷണം. 5 മിനിറ്റ് ഇടവിട്ട് റെയിൽവേ ഗേറ്റ് അടയ്ക്കുന്നതോടെ ആംബുലൻസുകൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെടുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. ലെവൽ ക്രോസുണ്ടാക്കുന്ന ഗതാഗത കുരുക്കിൽ പ്രതിഷേധിച്ച് പരിസരവാസികൾ നിരാഹാര സമരം നടത്തിയിരുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതിന്‍റെ സന്തോഷത്തിലാണ് നാട്ടുകാർ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam