
ആലപ്പുഴ: സ്കൂട്ടർ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാർഡിൽ വീടിന് മുൻവശം പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി കോട്ടയം ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ കൊട്ടയിൽ ഹൗസിൽ ഫുറൂസ് ദിലീഫ് (33) ആണ് പിടിയിലായത്. ആലപ്പുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് കിഴക്ക് വശത്ത് നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
സംഭവ സ്ഥലത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാള്‍ ഈരാറ്റുപേട്ട, കൊടുങ്ങല്ലൂർ, ഞാറയ്ക്കൽ, ആലപ്പുഴ നോർത്ത്, വാഗമൺ, ആലപ്പുഴ സൗത്ത്, കടവന്ത്ര, എറണാകുളം ടൗൺ നോർത്ത്, എറണാകുളം ടൗൺ സൗത്ത്, പുനലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിലും എന്‍ഡിപിഎസ് കേസുകളിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ, ഞാറയ്ക്കൽ, എറണാകുളം ടൗൺ നോർത്ത്, എറണാകുളം ടൗൺ സൗത്ത്, എന്നീ സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയം വെച്ച കേസുകളിലും ഫുറൂസ് പ്രതിയാണ്. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ കാപ്പ പ്രതിയുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അതേസമയം, പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ ശേഷം ചീട്ടുകളിയിലും ഒറ്റ നമ്പർ ലോട്ടറിയിലുമായി പണം നഷ്ടമായതിന് പിന്നാലെ മോഷണത്തിനിറങ്ങിയ യുവാവ് കോഴിക്കോട് പിടിയിലായിരുന്നു. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43) വിനെയാണ് കോഴിക്കോട് ജില്ലാ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും വെള്ളയിൽ പൊലീസും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല പിടിച്ച് പറിച്ചു കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. പുതിയാപ്പ ഹയർ സെക്കണ്ടറി സ്കൂളിന് പിറകു വശത്തെ ഇടവഴിയിലൂടെ മകൻ്റെ കുട്ടിയെ സ്കൂളിൽ നിന്നും കൂട്ടി കൊണ്ടുവരാൻ പോകുകയായിരുന്ന ചെറുപുരയ്ക്കൽ ഊർമിളയുടെ മൂന്നര പവർ സ്വർണ്ണമാലയാണ് മോഷണം പോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam