
ആലപ്പുഴ: ജില്ലയുടെ ആരോഗ്യ മേഖലയിലെ സ്വപ്നപദ്ധതിയായ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാകുന്നു. ഈമാസം 21-ന് മുഖ്യമന്ത്രി പിണറായി വിജയൻ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിക്കും. കേന്ദ്ര ആരോഗ്യ മന്ത്രിയടക്കമുള്ള ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. ഡോക്ടർമാരുടെയടക്കം പുതിയ നിയമനങ്ങൾ നടത്താതെ നിലവിലുള്ള ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ജീവനക്കാരെവെച്ചാണ് ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നത്. അതെ സമയം ശുചീകരണമടക്കമുള്ള ജോലികൾക്ക് താത്കാലിക നിയമനങ്ങൾ നടത്തും. ആലപ്പുഴ മെഡിക്കൽ കോളേജിന് സുവർണജൂബിലി സമ്മാനമായി ലഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് 2016-ലാണ് ശിലയിട്ടത്. പ്രധാനമന്ത്രി സ്വാസ്ഥ്യസുരക്ഷാ യോജനയിൽപ്പെടുത്തിയുള്ള പദ്ധതിക്ക് കേന്ദ്രം 120 കോടിയും സംസ്ഥാനം 30 കോടിയുമാണ് ചെലവഴിച്ചത്.
ന്യൂറോളജി, ന്യൂറോസർജറി, നെഫ്രോളജി, യൂറോളജി, ജനിറ്റോ യൂറിനറി സർജറി, കാർഡിയോളജി, പ്ലാസ്റ്റിക് സർജറി, എൻഡോക്രൈനോളജി, ഗാസ്ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളാണിവിടെ വരുന്നത്. വിദഗ്ധചികിത്സയ്ക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ടിവരുന്ന ആലപ്പുഴക്കാരുടെ ദുരവസ്ഥയ്ക്ക് സൂപ്പർ സ്പെഷ്യാലിറ്റിയുടെ വരവോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 50 തീവ്രപരിചരണമടക്കമുള്ള 250 കിടക്കകൾ, എട്ട് അത്യാധുനിക മോഡുലാർ തിയേറ്റർ, രക്തബാങ്കടക്കമുള്ള സംവിധാനങ്ങൾ എന്നിവ ഇവിടെ സജ്ജമാണ്. കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ ഉദ്ഘാടനം നീണ്ടുപോകുകയായിരുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വിഭാഗങ്ങൾ മാറുന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിയുന്ന സ്ഥലം മറ്റ് വിഭാഗങ്ങൾക്കായി പ്രയോജനപ്പെടുത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam