മലപ്പുറം കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ വയനാട് കാട്ടിക്കുളത്ത് കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ചെയ്തു. രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
മലപ്പുറം: നിലമ്പൂർ കരുളായിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്. കരുളായി ശങ്കരൻകോട് പ്ലാന്റേഷനിലാണ് സംഭവം. കരുളായി സ്വദേശി സൈനബക്കാണ് പരിക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ തേക്ക് തൈകൾ വെച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു.
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് കൂടി ജീവൻ നഷ്ടമായി. വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ആർ ആർ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ യഥാസമയം സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ പുളിമൂട് കുന്ന് മിച്ചർ ഭൂമിയിലെ താമസക്കാരനായ രാജു കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടയായിരുന്നു മരണം.
രണ്ടാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത് രണ്ടാമത്തെ ജീവൻ. ഇന്ന് കാലത്ത് പുളിമൂട് കുന്ന് ഭാഗത്ത് ആന ഇറങ്ങിയെന്ന വിവരത്തെ തുടർന്ന് ബേഗൂർ റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും മാനന്തവാടി ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി ആനയെ തുരത്താൻ നടപടി തുടങ്ങിയിരുന്നു. പുറത്തിറങ്ങാതിരിക്കാൻ ആളുകൾക്ക് അനൗൺസ്മെൻറ് ഉൾപ്പെടെ നൽകുകയും ചെയ്തു.
