
ആലപ്പുഴ: ചിന്നമ്മ എന്ന് വിളിക്കുന്ന ഏലിയമ്മ ടീച്ചറെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അയൽവാസി കുറ്റക്കാരിയെന്ന് കോടതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ മാഞ്ഞാലിക്കാട് വീട്ടിൽ ഫ്രില്ലി ഫ്രാൻസിസിനെയാണ് (39) അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം ഷുഹൈബ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ശിക്ഷാവിധി കേൾക്കുന്നതിനായി ബുധനാഴ്ച പ്രതിയെ വീണ്ടും ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചു.
2010 ഓഗസ്റ്റ് 12-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ടീച്ചറുടെ ഭർത്താവും നാല് മക്കളും വിദേശത്തായിരുന്നു. വീട്ടുജോലിക്കാരി പോയ സമയം നോക്കി ടീച്ചർ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവരാൻ പ്രതി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. അടുക്കളത്തിണ്ണയിൽ ഇരിക്കുകയായിരുന്ന ടീച്ചറെ സ്നേഹപൂർവ്വം വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുഖത്ത് മുളകുപൊടി വിതറി പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടിയ ടീച്ചറുടെ ഇരുകൈത്തണ്ടകളും മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മുറിക്കുകയും കഴുത്തിൽ മുറിവുണ്ടാക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്വർണ്ണവളകളും മാലയും കവർന്നു. ഈ ആഭരണങ്ങൾ പണയം വെച്ച് പ്രതി മോതിരവും വസ്ത്രങ്ങളും വാങ്ങി. തമിഴ് നാടോടികളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറഞ്ഞ് പരത്തി പോലീസിനെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.
വീട്ടുജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ വി കെ കൃഷ്ണൻ നായർ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നോർത്ത് പൊലീസ് ഇൻസ്പെക്ടർ കെ എ തോമസ് അന്വേഷണം നടത്തി 2010 സെപ്റ്റംബർ ആറിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിബിസി ഐഡി ഇൻസ്പെക്ടർ എ നസീർ ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ എഴുപതോളം സാക്ഷികളെയും നിരവധി ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി പി ഗീത, എൻ ബി ഷാരി എന്നിവർ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിപിഒ അമൽ സി, ലിജുമോൻ, ജിഎസ്ഐ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam