
കൊല്ലം: കൊട്ടാരക്കരയിൽ അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. അങ്കണവാടി വർക്കർ ഉഷാകുമാരിയെയും ഹെൽപ്പർ സജ്‌ന ബീവിയെയുമാണ് സസ്‌പെന്റ് ചെയ്തത്. ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും സസ്പെന്റ് ചെയ്തത്.
കൊല്ലം കൊട്ടാരക്കരയിൽ അങ്കണവാടിയിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച നാല് കുട്ടികൾക്ക് ആണ് വയറിളക്കവും ഛർദ്ദിയുമുണ്ടായത്. നഗരസഭാ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി. പിന്നീട് നടത്തിയ പരിശോധനയിൽ അങ്കണവാടിയിൽ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയികുന്നു. ഇതേ തുടർന്ന് പൊലീസ് കേസെടുത്തു. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ചൈൽഡ് ഡവലപ്മെന്റ് ഓഫീസറുടെ നടപടി.
ഇന്ന് തന്നെ ആലപ്പുഴയിലെ കായംകുളത്ത് പുത്തൻ റോഡ് ടൗൺ ഗവൺമെന്റ് യു പി സ്കൂളിലെ 13 കുട്ടികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ചോറും സാമ്പാറും പയറ് തോരനുമാണ് കുട്ടികൾ കഴിച്ചത്. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്നാണ് 13 കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളിലെത്തി. കുട്ടികൾക്ക് വിതരണം ചെയ്ത ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അടക്കം സാമ്പിളുകൾ ശേഖരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam