
കോഴിക്കോട്: കോഴിക്കോട് കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരു രാജസ്ഥാൻ സ്വദേശി കൂടി അറസ്റ്റിൽ. കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 ) ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു.
ഏപ്രിൽ മാസം മൂന്നാം തിയ്യതി കോഴിക്കോട് കല്ലായിലെ സ്വർണ്ണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ട കേസിൽ കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ എവി ജോർജ്ജിന്റെ നിർദേശ പ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ എ.വി. ജോണിന്റെ കീഴിൽ കസബ ഇൻസ്പെക്ടർ യു. ഷാജഹാന്റെ നേതൃത്ത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിക്കുകയും ഗോവ ,രാജസ്ഥാൻ, മുംബെ എന്നിവിടങ്ങളിൽ ദിവസങ്ങളോളം താമസിച്ച് മുംബൈയിൽ വച്ച് അതി സാഹസികമായി രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രർ സിങ്ങ് എന്നിവരെ ഏപ്രിൽ മാസം 23 ന് അറസ്‌റ്റ് ചെയ്തിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ മുക്കാൽ ഭാഗത്തോളം കണ്ടെത്തുകയും ചെയ്തു.
എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ബാക്കിയുള്ള സ്വർണ്ണാഭരണങ്ങളും മറ്റ് പ്രതിയെയും കണ്ടെത്തുക എന്നത് പൊലീസിന് വലിയ വെല്ലുവിളി ആയിരുന്നു. എന്നാൽ ഇതൊന്നും വക വെക്കാതെ അന്വേഷണ സംഘം മുബൈയിലേക്ക് പുറപ്പെടുകയും ദിവസങ്ങളോളം മുബൈയിൽ തങ്ങി വേഷം മാറി ചേരി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അതി സാഹസികമായാണ് കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 ) അറസ്റ്റ് ചെയ്യുന്നത്. ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും കണ്ടെടുക്കാനായി.
പ്രതി കവർച്ചക്ക് ശേഷം മാറി മാറി സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും താമസിച്ച് പൊലിസിന്റെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമം നടത്തി ഇതെല്ലാം മനസിലാക്കി പോലീസ് മുംബൈയിലെ ഗോരേഖാവ് എന്ന സ്ഥലത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ കസബ ഇൻസ്പെക്ടർ യുകെ ഷാജഹാൻ, എഎസ്ഐ മാരായ മുഹമ്മദ് ഷാഫി,സജി എം, എസ് സി പി ഒ മാരായ രഞ്ജീഷ്, ശിവദാസൻ സി, രതീഷ് , ഷറീന, സിന്ധു എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam