
കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു.
സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ആഗസ്റ്റ് 16 ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരതിന് നേരെ കല്ലെറിഞ്ഞ പ്രതിയെ മാഹിയിൽ വച്ച് പിടിയിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24 ന് രാവിലെ 10.30 ഓടെ തലശ്ശേരിയിലെത്തിയ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. ട്രെയിനിൽ കച്ചവടം നടത്തുന്ന കോഴിക്കോട് കക്കോടി സ്വദേശി ഫാസിലും അഴിയൂർ സ്വദേശി മൊയ്തുവും തമ്മിലുണ്ടായ തർക്കമാണ് കല്ലേറിലേക്ക് നയിച്ചത്. ഫാസിൽ മൊയ്തുവിന് നേരെയെറിഞ്ഞ കല്ല് ട്രെയിനിൽ പതിക്കുകയായിരുന്നു. തുടർന്ന് വടകരയിൽ നിന്നും പിടികൂടിയ ഇവരെ ആർപിഎഫിന് കൈമാറി.
അതിന് മുമ്പ്, രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കല്ലേറുണ്ടായിയിരുന്നു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ വച്ചാണ് കല്ലേറ് ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു വന്ദേ ഭാരത് എക്സ്‌പ്രസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam