Latest Videos

തൃശ്ശൂരിനോട് വിട പറഞ്ഞ് അനുപമ; എസ് ഷാനവാസ് പുതിയ കലക്ടര്‍

By Web TeamFirst Published Jul 5, 2019, 9:00 AM IST
Highlights

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. അതിന് മുന്‍പ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ആലപ്പുഴ ജില്ലാ കലക്ടറായിരുന്നപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടം അനുപമയെ കേരളത്തിന്‍റെ ശ്രദ്ധയിലെത്തിച്ചു. തൊട്ടുപിന്നാലെ തൃശൂരിലേക്ക് മാറ്റിയിട്ടും അവിടെയും ജനകീയ കലക്ടര്‍ എന്ന പദവിയും അവര്‍ സ്വന്തമാക്കി.

തൃശൂര്‍: സഹപ്രവര്‍ത്തകരുടെ ഉറച്ച പിന്തുണയാണ് പ്രളയമുള്‍പ്പെടെയുളള സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ ജില്ലയെ നയിക്കാന്‍ തനിക്ക് ഊര്‍ജ്ജമായതെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ. സ്ഥാനമൊഴിയുന്ന വേളയില്‍ കളക്ടറേറ്റ് ജീവനക്കാര്‍ നല്‍കിയ യാത്രയപ്പിന് മറുപടി പറയുകയായിരുന്നു അവര്‍.ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിന്‍റെ തന്നെ പ്രിയം പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. തൃശൂരുകാരുടെ പ്രിയ കളക്ടര്‍ എന്ന പേര് അനുപമ ഉറച്ച നിലപാടുകളിലൂടെ വേഗം സ്വന്തമാക്കി. സ്ഥാനമൊഴിഞ്ഞ ശേഷം തുടര്‍പരിശീലനത്തിനായി അനുപമ മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും. 

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. അതിന് മുന്‍പ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ആലപ്പുഴ ജില്ലാ കലക്ടറായിരുന്നപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടം അനുപമയെ കേരളത്തിന്‍റെ ശ്രദ്ധയിലെത്തിച്ചു. തൊട്ടുപിന്നാലെ തൃശൂരിലേക്ക് മാറ്റിയിട്ടും അവിടെയും ജനകീയ കലക്ടര്‍ എന്ന പദവിയും അവര്‍ സ്വന്തമാക്കി.

പ്രളയം വന്നപ്പോള്‍ ജനത്തിനൊപ്പം ഇറങ്ങി പ്രവര്‍ത്തിക്കാനും കാര്യങ്ങള്‍ കൃത്യമായി കയ്യടക്കത്തോടെ ചെയ്യാനും അനുപമ മിടുക്ക് കാട്ടി. അവസാനം തൃശൂര്‍ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമടക്കമുള്ള വിവാദങ്ങളിലും അനുപമയുടെ നിലപാടുകള്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കലക്ടര്‍ സജീവശ്രദ്ധ നേടി. 

നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലില്‍ അനുപമ പങ്കെടുത്തതും വലിയ വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതോടെ അനുപമയ്‌ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. 'അനുപമ ക്ലിന്‍സണ്‍  ജോസഫ്' എന്ന് എടുത്ത് പറഞ്ഞ സുരേഷ്‌ഗോപിയുടെ ഹൈന്ദവ വിരുദ്ധതകൊണ്ടാണ്  കലക്ടര്‍ നോട്ടീസയച്ചതെന്നും നവമാധ്യമങ്ങളിള്‍ ആക്ഷേപിമുയര്‍ന്നു. അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അധിക്ഷേപവാക്കുകളും അസഭ്യവാക്കുകളും നിറഞ്ഞു. 

തന്‍റെ കാലത്തെ വിവാദങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു ചുരുങ്ങിയ വാക്കുകളിലെ നന്ദിപ്രകടനം. കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യാത്രയയപ്പ്. എഡിഎം റെജി പി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍മാരായ എസ് വിജയന്‍, പി അനില്‍കുമാര്‍, ജെസിക്കുട്ടി മാത്യു, ആര്‍ഡിഒ പി എ വിഭൂഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
 തൃശൂരിലെ പുതിയ കളക്ടറായി എസ് ഷാനവാസ് വെള്ളിയാഴ്ച രാവിലെ 9.30ന് ചുമതലയേല്‍ക്കും. 

സഹകരണ വകുപ്പ് രജിസ്ട്രാര്‍ ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഷാനവാസ്. കോട്ടയം ജില്ലയിലെ മുണ്ടക്കയം സ്വദേശിയാണ്. സോഷ്യോളജിയിലും ബിസിനസ് മാനേജ്‌മെന്‍റിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം 2006ല്‍ എറണാകുളം ജില്ലയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ചു. 2016ല്‍ തൃശൂര്‍ ജില്ലയില്‍ ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറായിരിക്കേയാണ് ഐഎഎസ് ലഭിച്ചത്. തുടര്‍ന്ന് ലോട്ടറി വകുപ്പ് ഡയറക്ടര്‍, നോര്‍ക്ക ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. പിതാവ്: ബി ഷംസുദ്ദീന്‍ ആലപ്പുഴ, എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്നു. മാതാവ്: പി എ റഹീമ ബീവി. ഭാര്യ: ജസീന. മക്കള്‍: ആമേന്‍, റൈഹാന്‍.

click me!