
കുമളി: ചിന്നക്കനാലിൽ നിന്നും മയക്കു വെടിവച്ച് പെരിയാർകടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്‍റെ സഞ്ചാരത്തിന്‍റെ വിവരങ്ങൾ പുറത്ത്. കുമളി ടൗണിന് സമീപത്തെ വനം വരെ അരിക്കൊമ്പൻ എത്തിയെന്നാണ് സിഗ്നലിൽ നിന്ന് ലഭിക്കുന്ന വിവരം. ആകാശദൂരം അനുസരിച്ച് ടൗണിൽ നിന്നും ആറ് കിലോമീറ്റർ അകലെയാണ് ഇന്നലെ രാത്രി കൊമ്പൻ എത്തിയത്. ശേഷം മടങ്ങിയെന്നുമാണ് സിഗ്നലുകളിൽ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഒരാഴ്ചയായി പെരിയാർ കടുവ സങ്കതത്തിലെ മുല്ലക്കുടി, മേദകാനം തുടങ്ങിയ ഭാഗത്തെ വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്ത്. മേദകാനത്തിനു സമീപത്താണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. ഇവിടെ നിന്നും മേഘമല വരെയെത്തിയ ശേഷമാണ് തിരികെ പെരിയാറിലേക്ക് സഞ്ചരിച്ചത്. ഇന്നലെ രാത്രി ജി പി എസ് കോളറിൽ നിന്നും ലഭിച്ച സിഗ്നൽ പ്രകാരമാണ് അരിക്കൊമ്പൻ കുമളി ടൗണിൽ നിന്നും ആറു കിലോമീറ്റർ ആകാശ ദുരത്തിനടുത്തുള്ള ഭാഗത്തെത്തിയതെന്ന് വ്യക്തമായത്.
കുമളിയിലെ ജനവാസ മേഖലയിലേക്ക് കടക്കുമെന്ന ആശങ്ക വേണ്ടെന്നും തിരികെ ഉൾക്കാട്ടിലെ മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നുമാണ് വനം വകുപ്പ് പറയുന്നത്. വെരി ഹൈ ഫ്രീക്വൻസി ആന്‍റിന ഉപയോഗിച്ച് കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കാനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവസാന ലഭിച്ച സിഗ്നൽ ആനുസരിച്ച് മേദകാനത്തു നിന്നും തേക്കടി ഭാഗത്തെ വനത്തിലേക്കാണ് സഞ്ചരിക്കുന്നത്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജി പി എസ് സിഗ്നലുകൾ പരിശോധിച്ച് വേണ്ടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. കാടിനുള്ളിൽ കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിൻറെ ഭാഗമായാകാം കുമളി ഭാഗത്തേക്ക് എത്തിയതെന്നാണ് വനംവകുപ്പ് കണക്കു കൂട്ടുന്നത്. ദിവസേന പത്തു കിലോമീറ്ററോളം ആനസഞ്ചരിക്കുന്നുണ്ട്. അതിനാൽ വനം വകുപ്പും ജാഗ്രതയിലാണ്. മുല്ലക്കുടി മേഖലയിൽ ആവശ്യത്തിനു തീറ്റയും വെള്ളവുമുള്ളതിനാൽ തിരികെ ചിന്നക്കനാലിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam