
തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിൽ ചാരായവും കോടയും പിടികൂടി. നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു. കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
അതിനിടെ ചാരായം വിൽപ്പനയ്ക്കിടെ എക്സൈസിനെ കണ്ട് മുങ്ങാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആണ് തേക്കട സ്വദേശി ജോസ് പ്രകാശ് (45) നെ അറസ്റ്റ് ചെയ്തത്. തേക്കട സിയോൺകുന്ന് കുണൂരിൽ വച്ച് വിൽപ്പന നടത്തുന്നതിനിടെ എക്സൈസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ഇയാളെ പിടികൂടി പരിശോധിച്ചപ്പോഴാണ് 20 ലിറ്റർ ചാരായം ലഭിച്ചതെന്ന് നെടുമങ്ങാട് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നെടുമങ്ങാട് എക്‌സൈസ് റെയ്‌ഞ്ച് ഇൻസ്‌പെക്ടർ പ്രവീണിന്‍റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ബിജു, പ്രിവന്‍റീവ് ഓഫീസർ ഷിൻരാജ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് സജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷജീം, അസർ, ലിപിൻ എന്നിവർ പങ്കെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam