
തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയിൽ വീട്ടുമുറ്റത്തുനിന്ന എസ് ഐ യെയും ഭാര്യയെയും ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തിൽ അഭിറാം (21) നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തിൽ ഗിരീഷ് കുമാർ, ഭാര്യ ശ്രീകല എന്നിവർക്കു നേരെയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിൽ പൊങ്കാല അർപ്പിക്കാൻ മുറ്റം തൂത്തു വൃത്തിയാക്കുകയായിരുന്ന ശ്രീകലയെ ബൈക്കിൽ എത്തിയ സംഘം അസഭ്യം പറഞ്ഞു കൈയിൽ പിടിച്ചു തിരിക്കുകയും ഇതു കണ്ട് ഓടിയെത്തിയ ഗിരീഷിനെ ഹോളോബ്രിക്സ് കട്ട കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
ഹോളോബ്രിക്സ് കട്ട കൊണ്ട് ഗിരീഷിന്റെ മുഖത്തും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. അക്രമികളിലൊരാളായ രാഹുലിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. അതേസമയം, യുവാവ് മണ്ണ് എടുക്കുന്ന സ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേര്‍ പിടിയിലായിരുന്നു. മീനടം മുണ്ടിയാക്കൽ ഭാഗത്ത് ആലക്കുളം വീട്ടിൽ രഞ്ജിത്ത് സാജൻ , പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് , മീനടം എടാട്ടുപടി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ വീട്ടിൽ റ്റോം കുര്യാക്കോസ് എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് കങ്ങഴ മുണ്ടത്താനം ഭാഗത്തുള്ള യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവാവ് സമീപസ്ഥലത്തെ വീട്ടിൽ നിന്നും ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് എടുത്തിരുന്നു. ഇതിനിടയിൽ സമീപവാസികളായ ഇവർ വരികയും, ഇവിടെനിന്ന് മണൽ കൊണ്ടുപോകണമെങ്കിൽ 2000 രൂപ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ച യുവാവിന് നേരെ ഇവർ അസഭ്യം പറയുകയും, ഹിറ്റാച്ചി ഓടിച്ചിരുന്ന ഇയാളുടെ ഡ്രൈവറെ ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു.
ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam