
തിരുവനന്തപുരം: പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ചെളിക്കുളമായി മാറിയിരിക്കുകയാണ് ക്ഷേത്ര പരിസരവും സമീപ മേഖലയും. കഴിഞ്ഞ ദിവസങ്ങളിൽ വൈകുന്നേരം പെയ്ത മഴയിൽ ക്ഷേത്രമൈതാനമടക്കം മുങ്ങിയിരുന്നു. വെള്ളക്കെട്ട് മാറിയെങ്കിലും ചെളി പൂർണമായി നീക്കാൻ കഴിയാത്തത് പൊങ്കാലയ്ക്കെത്തുന്ന ഭക്തരെ വലയ്ക്കുന്നുണ്ട്. ഭക്തലക്ഷങ്ങൾ പൊങ്കാലയിടുന്ന നഗരവീഥികളിലുടെ വശങ്ങളിലും മാലിന്യവും ചെളിയും നീക്കാൻ കഴിയാത്തത് നഗരസഭയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹ്യ മാധ്യമങ്ങളിലും വിമർശനം ഉയരുന്നുണ്ട്. നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ കോർപ്പറേഷനും സേവാഭാരതി പ്രവർത്തകരും ചേർന്ന് മാലിന്യനീക്കം നടത്തിയത് തെല്ലാശ്വാസമായിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന് സമീപം പൊങ്കാലയിടാനെത്തിയവരാണ് മാലിന്യ പ്രശ്നത്തിൽ വലയുന്നത്.അതേസമയം, മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ മാലിന്യപ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് മേയർ വി.വി രാജേഷ് പറയുന്നു.
കളിപ്പാൻകുളത്തെ ഓട നിർമ്മാണം പ്രദേശവാസികൾക്ക് ദുരിതമായിട്ടുണ്ട്.ഇതോടൊപ്പം ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരെ നിയന്ത്രിക്കാൻ പൊലീസ് സേനാംഗങ്ങളും പലേടത്തുമില്ലെന്നതും വെല്ലുവിളിയാണ്. കിള്ളിപ്പാലം - ബണ്ട് റോഡ് മേഖലയിൽ മുൻ വർഷങ്ങളിലെ മാതൃകയിൽ ട്രാഫിക് നിയന്ത്രണം നടപ്പായിട്ടില്ലെന്നതിനാൽ കരമന- കളിയിക്കാവിള പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതിനിടെ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയാത്തതും മണക്കാട് ഉൾപ്പടെ മേഖലയിൽ ജനങ്ങളെ വലക്കുന്നു.
തിരുവനന്തപുരം കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ളമെത്തിച്ചുള്ള വിതരണം കൊണ്ട് പ്രശ്ന പരിഹാരമായിട്ടില്ല. അരുവിക്കരയിലെ പമ്പിങ് പ്രതിസന്ധി ഉച്ചയോടെ പരിഹരിക്കാൻ കഴിയുമെന്നും രാത്രിയിൽ ജലവിതരണം പൂർവസ്‌ഥിതിയിലേക്ക് എത്തുമെന്നുമാണ് ജലവിഭവ മന്ത്രിയുടെ പ്രതികരണം. നിലവിലെ സ്‌ഥിതിയിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഭക്തർ കൂടുതൽ വലയുമെന്നുറപ്പാണ്. നാളെ രാവിലെ 9.45ന് ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ദശലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്കും തീ പടരും. പിന്നീട് മണിക്കൂറുകളോളം നഗരമാകെ യാഗശാലയുടെ പ്രതീതിയിലമരും. ക്ഷേത്ര പരിസരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ ചുറ്റളവിലാണ് പൊങ്കാല കലങ്ങൾ ഒരുങ്ങിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam