ഇനിയെങ്കിലും കണ്ണ് തുറക്കൂ..! അല്ലേൽ കുഴിയിൽ നട്ട കപ്പ പാകമാകും, നാട്ടാര് ചമ്മന്തി കൂട്ടി കഴിക്കേണ്ടിയും വരും

By Web TeamFirst Published Jun 10, 2023, 1:11 AM IST
Highlights

ഒരു മാസത്തിലേറെയായി ഇതേ അവസ്ഥ തുടർന്നിട്ടും ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

എടത്വാ: പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പൊതുജനം കുഴിയിൽ കപ്പ നട്ട് പ്രതിഷേധിച്ചു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയില്‍ തലവടി പഞ്ചായത്ത് ജംഗ്ഷന് സമീപത്താണ് പൈപ്പ് പൊട്ടി റോഡിന് മധ്യഭാഗം കുഴിയായി  കിടക്കുന്നത്. ഒരു മാസത്തിലേറെയായി ഇതേ അവസ്ഥ തുടർന്നിട്ടും ജല അതോറിറ്റിയോ പൊതുമരാമത്ത് വകുപ്പോ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

പൈപ്പ് പൊട്ടിയ സ്ഥലത്തെ കുഴിയുടെ ആഴം അപകടകരമായവിധം വർധിച്ചു വരുകയാണ്. റോഡിന്‍റെ വളവിൽ കുഴി രൂപപ്പെട്ടതിനാൽ ദൂരെ നിന്നെത്തുന്ന വാഹനങ്ങൾ റോഡിലെ കുഴി കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽ പെടുന്നത്. പരാതിപ്പെട്ട് മടുത്ത യാത്രക്കാർ ഇതോടെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ റോഡിലെ കുഴിയിൽ കപ്പ നട്ടുവെച്ചായിരുന്നു പ്രതിഷേധം. എ സി റോഡിന്‍റെ നവീകരണം തുടങ്ങിയതോടെ അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങളാണ് തലങ്ങും വിലങ്ങും ഓടുന്നത്. കുഴി വെട്ടിച്ച് മാറ്റുന്നത് മൂലം വാഹനങ്ങൾ നിയന്ത്രണം തൊറ്റുന്നതും പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന പാതയുടെ അറ്റകുറ്റ പണി ഏറ്റെടുത്ത റോഡ് ഫണ്ട് ബോർഡും പ്രശ്നത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മഴക്കാലത്ത് അപകടങ്ങള്‍ കുറക്കാനായി ഡ്രൈവര്‍മാരും, പൊതുജനങ്ങളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡ്രൈവര്‍മാരുടെ ശ്രദ്ധക്ക്,

1. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയുന്നു. ടയറിനും റോഡിനും ഇടയില്‍ ഒരു പാളിയായി വെള്ളം നില്‍ക്കുന്നുകൊണ്ടാണിത്. ആയതിനാല്‍ നല്ല ട്രെഡ് ഉള്ള ടയറുകളായിരിക്കണം വാഹനത്തിൽ ഉപയോഗിക്കേണ്ടത്. ട്രെഡ് ഇല്ലാത്ത തേയ്മാനം സംഭവിച്ച മൊട്ട ടയറുകള്‍ മാറ്റുക.

2. സാധാരണ വേഗതയില്‍ നിന്നും അല്പം വേഗത കുറച്ച് എപ്പോഴും വാഹനം ഓടിക്കുക. സ്‌കിഡ്ഡിംഗ് മൂലം  വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.

3. വാഹനത്തിന്റെ വെപ്പറുകള്‍ നല്ല ഗുണമേന്മ ഉള്ളതായിരിക്കണം. വെള്ളം വൃത്തിയായി തുടച്ചുനീക്കാന്‍ തരത്തിലുള്ളതായിരിക്കണം അവയുടെ ബ്ലേഡുകള്‍.

4. എല്ലാ ലൈറ്റുകളും കൃത്യമായി പ്രകാശിക്കുന്നതായിരിക്കണം. മഴക്കാലത്ത് കൈകൊണ്ട് സിഗ്നലുകള്‍ കാണിക്കാന്‍ പ്രയാസമായതുകൊണ്ട് ഇലക്ട്രിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.

5. പഴയ റിഫ്‌ളക്ടർ / സ്റ്റിക്കറുകൾ മാറ്റി പുതിയ തെളിച്ചമുള്ള റിഫ്‌ളക്ടറുകള്‍ ഒട്ടിക്കുക.മുൻവശത്ത് വെളുത്തതും, പിറകിൽ ചുവന്നതും വശങ്ങളിൽ മഞ്ഞ നിറത്തിലുള്ളതുമായ റിഫ്ലക്ടറുകളാണ് വേണ്ടത്.

6. വാഹനത്തിന്റെ ഹോണ്‍ ശരിയായി പ്രവൃത്തിക്കുന്നതായിരിക്കണം

7.വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം ഒരു "വലിയ "കുഴിയാണ് എന്ന ബോധ്യത്തോടെ വാഹനം ഓടിക്കണം.

8. മുൻപിലുള്ള വാഹനത്തില്‍ നിന്നും കൂടുതല്‍ അകലം പാലിക്കണം. വാഹനങ്ങൾ ബ്രേക്ക് ചെയ്ത് പൂർണമായും നിൽക്കാനുള്ള ദൂരം ( സ്റ്റോപ്പിങ്ങ് ഡിസ്റ്റൻസ്) മഴക്കാലത്ത് കൂടുതലായിരിക്കും.

9. ബസ്സുകളിൽ ചോര്‍ച്ചയില്ലാത്ത റൂഫുകളും ഷട്ടറുകളും ആണ് ഉള്ളത് എന്നുറപ്പുവരുത്തണം

10. കുടചൂടിക്കൊണ്ട് മോട്ടോര്‍സൈക്കിളില്‍ യാത്രചെയ്യരുത്.

11. വിന്‍ഡ് ഷിന്‍ഡ് ഗ്ലാസ്സില്‍ ആവിപിടിക്കുന്ന അവസരത്തില്‍ എ.സി.യുള്ള വാഹനമാണെങ്കില്‍ എ.സി.യുടെ ഫ്‌ളോ ഗ്ലാസിന്റെ ഭാഗത്തേക്ക്  തിരിച്ചുവെക്കുക

12. മഴക്കാലത്ത്  വെറുതെ ഹസാർഡ് ലൈറ്റ് പ്രവർത്തിപ്പിച്ച് വാഹനമോടിക്കരുത്. മറ്റു ഡ്രൈവർമാർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.

13. റോഡരികിൽ നിർത്തി കാറുകളിൽ നിന്ന് കുട നിവർത്തി പുറത്തിറങ്ങുമ്പോൾ വളരെയേറെ ജാഗ്രത വേണം.പ്രത്യേകിച്ച് വലതു വശത്തേക്ക് ഇറങ്ങുന്നവർ.

കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്.പല സ്ഥലങ്ങളിലും റോഡിലോ റോഡരികിലലോ വലിയ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെയേറെ ശ്രദ്ധാപൂർവം മാത്രമേ ഈ ഭാഗങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളൂ.

പൊതുജനങ്ങളോട്

1 മഴക്കാലത്ത് പൊതുവേ കാഴ്ച്ച കുറവായിരിക്കും. ആയതിനാല്‍ റോഡ് മുറിച്ചു കടക്കുമ്പോഴും, റോഡില്‍കൂടി നടക്കുമ്പോഴും വളരെ സൂക്ഷിക്കുക.
2. ഇളം നിറത്തിലുള്ള വസ്ത്രം/ കുട  ധരിക്കുക എന്നത്  നമ്മളെ ഡ്രൈവർമാർ ശ്രദ്ധിക്കപ്പെടാൻ നല്ലതാണ്.
3. റോഡിന്റെ വലതുവശത്തുകൂടി അല്ലെങ്കില്‍ ഫുഡ്പാത്തില്‍കൂടി നടക്കുക.
4. കുട ചൂടി നടക്കുമ്പോൾ റോഡിൽ നിന്ന് പരമാവധി ദൂരം മാറി നടക്കുക.
5. വഴുക്കലുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് വേണം റോഡിലൂടെയോ റോഡരികിലൂടെയൊ നടക്കാൻ .
6. കൂട്ടംകൂടി നടക്കരുത് പ്രത്യേകിച്ച് ഒരു കുടയിൽ ഒന്നിലേറെ പേർ.
7.സൈക്കിള്‍ യാത്രചെയ്യുമ്പോള്‍ ഇരട്ട സവാരി ഒഴിവാക്കുക
8.നല്ല ത്രെഡുള്ള ടയറുകള്‍, റിഫ്‌ളക്ടര്‍, ബെല്ല്, കാര്യക്ഷമമായ ബ്രേക്ക് കട്ടകള്‍, ലൈറ്റ് എന്നിവ ഉറപ്പാക്കുക.
9.വളരെ വേഗത്തില്‍ സൈക്കിള്‍ ഓടിക്കരുത്. സൈക്കിള്‍ റോഡിന്റെ ഏറ്റവും ഇടത്തേ വശത്തുകൂടി ഓടിക്കുക
10.ഒരു വാഹനത്തേയും മറികടക്കരുത്
11.കുടചൂടിക്കൊണ്ട് സൈക്കിള്‍ ഓടിക്കരുത്
12.റോഡിന്റെ ഒരുവശത്തുള്ള കുട്ടികളെ ഒരു കാരണവശാലും മറ്റേവശത്തുനിന്നും വിളിക്കരുത്. ഒന്നും ആലോചിക്കാതെ അവര്‍ റോഡ് മുറിച്ചുകടക്കാന്‍ ഇത് ഇടയാക്കും
13.വാഹനങ്ങളില്‍ കുട്ടികളെ പറഞ്ഞുവിടുന്നവര്‍ വാഹനത്തില്‍ കയറുന്നതും ഇറങ്ങുന്നതും
എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കണം
14.ഒരു കാരണവശാലും കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കരുത്.

'ഒരുനിമിഷം കൊണ്ട്... വെള്ളം ചുവന്നു, പപ്പ പപ്പായെന്ന് നിലവിളി'; അച്ഛന്‍റെ മുന്നിൽ വച്ച് മകനെ സ്രാവ് ഭക്ഷിച്ചു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!