
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചു. താമരശ്ശേരി സ്വദേശി മുരളീധരനാണ് തൂങ്ങിമരിച്ചത്. ഓട്ടോയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് മുരളീധരന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. ഇന്നലെ പുലർച്ചെയാണ് താമരശ്ശേരി പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന് സമീപം ഓട്ടോയും നിർത്തിയിട്ടിരുന്നു. ഓട്ടോയുടെ തിരിച്ചടവ് മുടങ്ങിയതിനാൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുരളീധരന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.
ധനകാര്യ സ്ഥാപനത്തിലെ ചിലർ ഓട്ടോ സ്റ്റാൻഡിലും വീട്ടിലുമെത്തി ഭീഷണിപ്പെടുത്തിയെന്ന് മുരളീധരൻ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും ആരോപിച്ചു. മുരളീധരന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഓട്ടോയുടെ വായ്പ മുടങ്ങിയതുമായി ബന്ധപ്പെട്ട് സാന്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലെ പരാമർശം. സംഭവത്തിൽ താമരശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ ആരോപണം അടക്കം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മുരളീധരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam