പൊതുസ്ഥലത്തുവച്ച് പതിനാലുകാരിയെ കടന്നുപിടിച്ചു; പോക്സോ കേസിൽ ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും

By Web TeamFirst Published Jan 22, 2022, 12:48 AM IST
Highlights

മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ പതിനാലുകാരിയുടെ സ്വകാര്യ ഭാഗത്ത് ഓട്ടോ ഡ്രൈവര്‍  കടന്നുപിടിക്കുകയായിരുന്നു.

ആലപ്പുഴ: പൊതുസ്ഥലത്തുവച്ച് പതിനാലുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ (Sexual abuse) ഓട്ടോ ഡ്രൈവര്‍ക്ക് (Auto driver) മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി.  ആലപ്പുഴ പോക്സോ കോടതി (Alappuzha POCSO Court) ജഡ്ജ് എ.ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.  2016 മെയ് ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ പതിനാലുകാരിയുടെ സ്വകാര്യ ഭാഗത്ത് ഓട്ടോ ഡ്രൈവര്‍  കടന്നുപിടിക്കുകയായിരുന്നു.

രാമങ്കരി പൊലീസ് 302/16  ക്രൈം നമ്പറില്‍  രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെയാണ്.   2016 മെയ് ഏഴാം തീയതി കിടങ്ങറ കാനറാ ബാങ്കിൽ പണമിടപാടു നടത്താൻ മുത്തശിക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി ബാങ്കിൽ പോയ സമയം ഇളയ കുട്ടിയുമായി ബാങ്കിന് മുകളിലേക്കുള്ള ഗോവണിപ്പടിയിൽ നിൽക്കവേ ബാങ്കിലേക്ക് ആളിനേയും കൊണ്ടുവന്ന ഓട്ടോറിക്ഷാ ഡ്രൈവർ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസ് (40) പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ സ്ഥലത്ത് കടന്നു പിടിക്കുകയായിരുന്നു.

കുട്ടി വിവരം വീട്ടിലറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഫിലിപ്പോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചരണയില്‍ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തി. തുടര്‍ന്ന്  കോടതി പ്രതിക്ക് മൂന്നു വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം മൂന്നു മാസം കൂടി തടവുശിക്ഷയനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.

click me!