തൃശൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 58കാരന് ശിക്ഷ. വാടാനപ്പള്ളി സ്വദേശി കുമാരനെ ചാവക്കാട് അതിവേഗ പ്രത്യേക കോടതി 8 വര്‍ഷം കഠിന തടവിനും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അമ്പത്തിയെട്ടുകാരനെ 8 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര ആലത്തി കുമാരനെ (58) ആണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധികതടവ് അനുഭവിക്കണം.

2024 ഏപ്രിലില്‍ ഒരു ദിവസം പുലര്‍ച്ചെ 2 നാണ് കേസിനാസ്പദമായ കുറ്റകൃത്യം. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സ്‌നേഹമോള്‍ ടി.ഡി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.ജി. സദാശിവന്‍ ആണ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ആദ്യാന്വേഷണം നടത്തിയത്. കേസിന്റെ തുടര്‍ന്ന് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എം. ശ്രീലക്ഷ്മി, സദാശിവന്‍, എ.എസ്.ഐ സുജിത്ത് കുമാര്‍ പി.എസ് എന്നിവര്‍ ചേര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 23 ഓളം രേഖകളും മുതലുകളും ഹാജരാക്കി. പ്രോസിക്യുഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി. ലെയ്‌സന്‍ ഓഫീസറും സീനിയര്‍ സി.പി.ഓയുമായ എം.ആര്‍.സിന്ധു കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.