
തിരുവനന്തപുരം: പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പിൻവാതിൽ നിയമനമെന്ന് ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത് പിന്‍വാതില്‍ നിയമനം മൂലമാണെന്ന ആരോപണമാണ് കെസി വേണുഗോപാല്‍ ഉയർത്തുന്നത്. റാങ്ക് ലിസ്റ്റിലുള്ളവര്‍ സമര്‍പ്പിച്ച പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിലവിൽ നിയമനത്തിന് സ്റ്റേ നൽകിയിട്ടുള്ളത്. തിടുക്കത്തില്‍ തയാറാക്കിയ ഇത്തവണത്തെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവും കണ്ണൂരില്‍നിന്നുള്ള ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയുമുണ്ടെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ആരോപിക്കുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് വകുപ്പിലാണു പുതിയ തട്ടിപ്പെന്നാണ് ആരോപണം.
രാഷ്ട്രീയ ശുപാര്‍ശയില്‍ പിആര്‍ഡിയുടെ എംപാനല്‍മെന്റ് ലിസ്റ്റില്‍ കയറിപ്പറ്റിയ പ്രദേശിക വാര്‍ത്താ ശേഖരണത്തിനുള്ള പ്രിസം പദ്ധതിക്കാരെ താല്‍ക്കാലിക ജീവനക്കാരെന്ന പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് പിആര്‍ഡി പരീക്ഷയ്ക്ക് യോഗ്യരാക്കിയത്. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് നല്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.ഈ സര്‍ട്ടിഫിക്കറ്റുകളുടെ നിയമ സാധുതയാണ് ട്രിബ്യൂണലില്‍ ചോദ്യം ചെയ്യപ്പെട്ടത്. തൊട്ടുമുമ്പുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി 2024 ജൂണിലാണ് അവസാനിച്ചത്. ഈ റാങ്ക് ലിസ്റ്റില്‍നിന്നുള്ള നിയമന നടപടി പൂര്‍ത്തിയാകുംമുമ്പ് ഒരു വേക്കന്‍സിപോലും റിപ്പോര്‍ട്ട് ചെയ്യാതെ തന്നെ 2023 ഡിസംബര്‍ 30ന് പുതിയ അപേക്ഷ ക്ഷണിച്ചു. പിആര്‍ഡിയുടെ പ്രതിനിധികളില്ലാതെ പിഎസ് സി ഇന്റര്‍വ്യൂ നടത്തി. 2026 ഫെബ്രുവരി 25ന് ലിസ്റ്റ് തയാറായി. സാധാരണ ഗതിയില്‍ നാലോ അഞ്ചോ വര്‍ഷം എടുക്കാറുള്ള പ്രക്രിയയ്ക്ക് ഭരണം തീരുംമുന്‍പേ വേണ്ടി വന്നത് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമാണെന്നു് എഐസിസി ജനറല്‍ സെക്രട്ടറി ആരോപിക്കുന്നത്.
പിന്‍വാതില്‍ നിയമനത്തില്‍ നിരാശരായ ഉദ്യോഗാര്‍ഥികളുടെ ചുടുകണ്ണീരില്‍ ഈ സര്‍ക്കാര്‍ വെന്തുരുകും. അവരുടെ കണ്ണീരിനു വിലയുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിആര്‍ഡി അസി. ഇന്‍ഫര്‍മേഷന്‍ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ അനധികൃത പിന്‍വാതില്‍ നിയമനങ്ങളും കര്‍ശനമായി പുനപരിശോധിക്കുമെന്നും കെസി വേണുഗോപാല്‍ വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam