
ചെറുപുഴ: കണ്ണൂരിൽ കുറച്ച് നാളായി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് രാത്രികാലങ്ങളിൽ പരിഭ്രാന്തി പടർത്തിയെത്തുന്ന അജ്ഞാതൻ തീരാ തലവേദനയാകുന്നു. നേരത്തെ ആലക്കോട് പ്രദേശത്ത് വിലസിയിരുന്ന 'ബ്ലാക്ക് മാൻ' ഇപ്പോള്‍ ചെറുപുഴയിലാണ് പ്രത്യക്ഷപ്പെട്ടത്. പുതിയ സ്ഥലത്തും നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിക്കുകയാണ് ഒരു അജ്ഞാതൻ. വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് പുതിയ ഭയപ്പെടുത്തൽ രീതി. അർധ രാത്രി കതകിൽ മുട്ടി ഓടിമറയുന്ന അജ്ഞാതനെ തിരയുമ്പോഴാണ് എഴുത്തും വരയും.
വീട്ട് ചുമരുകളിൽ വിചിത്ര രൂപങ്ങൾ, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുത്തുകൾ. കരി കൊണ്ട് വരച്ച ചിത്രങ്ങൾ എന്നിവയൊക്കെയാണ് ചെറുപുഴ പ്രാപ്പൊയിൽ കോക്കടവ് ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു കഴിഞ്ഞ ദിവസം വരെ. ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വരയുമായി വീണ്ടും ബ്ലാക്ക് മാൻ എത്തിയത്.
പൊലീസുകാരന്‍റെയും മുൻ പഞ്ചായത്തംഗത്തിന്‍റെയുമെല്ലാം വീടുകളിൽ കരിപ്രയോഗമുണ്ട്. സ്ക്വാഡെല്ലാമുണ്ടാക്കി നാട്ടുകാരും പൊലീസും തെരച്ചിൽ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ആളെ ഇതുവരെ കിട്ടിയിട്ടില്ല.പ്രാപ്പൊയില്‍ ഭാഗത്തെ കാലിത്തൊഴുത്തില്‍ ഒളിച്ചിരിക്കുന്നതിനിടെ നാട്ടുകാരെ കണ്ട് അജ്ഞാതന്‍ സ്ഥലം വിട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും ഒരു ചെരിപ്പും കണ്ടെത്തി. ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. ഒന്നിലധികം പേരുളള സംഘമാണോ ഇതിന് പിന്നിലെന്നും സംശയമുണ്ട്.
നേരത്തെ ആലക്കോട് ഭാഗത്തായിരുന്നു അജ്ഞാതന്‍റെ സഞ്ചാരം. മുഖംമൂടിയിട്ട് അടിവസ്ത്രം മാത്രം ധരിച്ചെത്തി, കതകിൽ മുട്ടലായിരുന്നു പതിവ്. ടാപ്പ് തുറന്നിടുക,ഉണക്കാനിട്ട തുണികൾ മടക്കി വയ്ക്കുക തുടങ്ങിയവ വേറെയും. അതേസമയം അജ്ഞാതൻ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. ഇരുട്ടിലെ അജ്ഞാതന്‍റെ സാന്നിധ്യം കൊണ്ട് മലയോത്തുളളവർ ഒറ്റയ്ക്ക് നടക്കാൻ തന്നെ പേടിയിലാണ്. ആളെ പിടികിട്ടും വരെ എന്തായാലും പരിശോധന തുടരാനാണ് നാട്ടുകാരുടെയും തീരുമാനം.
Read More : 'മികച്ച പാർക്കിംഗ്'; തീവണ്ടിയോട്ടം തടസ്സപ്പെടുത്തി പാളത്തോടുചേർന്ന് കാർ നിർത്തിയിട്ടു, പിഴ ചുമത്തി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam