
ആലപ്പുഴ: ചേര്‍ത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു, തിലകൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഓഫീസ് അറ്റകുറ്റപ്പണിക്ക് വന്ന ജീവനക്കാർക്കാണ് പരിക്കേറ്റത്. കുടുംബ ക്ഷേത്രമായ ഇവിടെ നാളെ സപ്താഹയജ്ഞത്തിന് വേണ്ടി സൂക്ഷിച്ച കതിനയ്ക്കാണ് തീപിടിച്ചത്. ഓഫീസ് അറ്റകുറ്റപണിക്കിടെയാണ് അപകടം സംഭവിച്ചത്. ഗ്രിൽ വെൽഡ് ചെയ്യവേ തീപ്പൊരി ചിതറിയതാണ് അപകടകാരണം. ഓഫീസിന് ഒരു മീറ്റർ അകലെയാണ് വെടിമരുന്ന് സൂക്ഷിച്ച മുറി.
Read Also: കേശവദാസപുരം കൊലപാതകം; വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി കേരളം വിട്ടു? നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍
തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി കേരളം വിട്ടെന്ന് നിഗമനം. പ്രതിയായ പശ്ചിമബംഗാൾ സ്വദേശി ആദംഅലി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കേരളം വിട്ടെന്നാണ് പൊലീസ് നിഗമനം. പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒപ്പമുണ്ടായിരന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ദേഷ്യം വന്നപ്പോൾ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിൽ ഇവര്‍ക്കുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. (വിശദമായി വായിക്കാം...)
Read Also: ബാധ കയറിയെന്ന് സംശയം; നാഗ്പൂരില്‍ മന്ത്രവാദത്തിനിടെ അഞ്ച് വയസുകാരിയെ അച്ഛനമ്മമാർ തല്ലിക്കൊന്നു