
ചേറ്റുവ: ശക്തമായ കാറ്റിൽ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട രണ്ട് തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആഴക്കടലിൽ വച്ചായിരുന്നു സംഭവം. ചേറ്റുവയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ റയാൻ മാലിക്ക് എന്ന വഞ്ചിയും അതിലെ രണ്ട് തൊഴിലാളികളുമായ മുനക്കക്കടവ് സ്വദേശിളായ ചേന്ദങ്ങര അനിൽകുമാർ (45) പൊറ്റയിൽ റാഫി (42 ) എന്നിവരാണ് കാറ്റും തിരമാലകളിലും പെട്ട് വഞ്ചിയുടെ എഞ്ചിൻ തകരാറിലായി ആഴകടലിൽ അകപ്പെട്ടത്. വഞ്ചി പടിഞ്ഞാറോട്ട് ഒഴുകിപ്പോകുന്ന വിവരം അറിഞ്ഞ കോസ്റ്റൽ പൊലീസ് എ എസ് ഐ മേഴ്സിയും സംഘവും പാഞ്ഞെത്തി ഇവരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. ഇവരുടെ വഞ്ചിയും കോസ്റ്റൽ പൊലീസ് കരയ്ക്കെത്തിച്ചു. കടലിൽ കാറ്റ് ശക്തമായതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.
വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചു എന്നതാണ്. വരുന്ന ഞായറാഴ്ച (2025 ജനുവരി 19) നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഞായറാഴ്ച മാത്രമാണ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam