
ഇടുക്കി: ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞു കാണാതായവർക്കുള്ള തെരച്ചിൽ പുനരാരംഭിച്ചു. സ്കൂബ ടീമാണ് തെരച്ചിൽ നടത്തുന്നത്. എറണാകുളം, തൊടുപുഴ ടീമുകൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
301 കോളനി നിവാസികളായ ഗോപി, സജീവ് എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും 12 ഓടെ ജലാശയത്തിലൂടെ വള്ളത്തിൽ 301 കോളനിയിലേക്ക് മടങ്ങി. 301 കോളനിയിൽ സജീവന്റെ വീടിന്റെ താഴ് ഭാഗത്ത് എത്തിയപ്പോൾ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങി താഴ്ന്നു. കരയിലേക്ക് നീന്തി കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി ശബ്ദം ഇദ്ദേഹത്തിന്‍റെ മരുമകൻ രഞ്ജിത്ത് കേട്ടിരുന്നു. രഞ്‌ജിത്ത് ഓടിയെത്തിയപ്പോഴേക്കും സജീവനും മുങ്ങിത്താഴ്ന്നു.
വള്ളം മറിഞ്ഞ് ജലാശയത്തിൽ കാണാതായ ഇരുവർക്കും വേണ്ടി മൂന്നാർ ഫയർഫോഴ്സ് അംഗങ്ങൾ 5 മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വൈകിട്ട് 5 ന് തൊടുപുഴയിൽ നിന്നുള്ള സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി. സ്കൂബ ടീമിന്റെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സമീപത്ത് കാട്ടാനക്കൂട്ടം നിൽക്കുന്നതിനാലും ഇരുട്ട് വീണതിനാലും രാത്രി ഏഴരയോടെ ഇന്നലെ സംഘം തെരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെ 11മണിയോടെ തിരച്ചിൽ പുനരാംഭിച്ചു.
തൊടുപുഴയിൽ നിന്നും എറണാകുളത്ത് നിന്നുമുള്ള സ്‌കൂബാ സംഘങ്ങൾ സംയുക്തമായിട്ടാണ് തെരച്ചിൽ നടത്തുന്നത്. പത്തോളം അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. സമീപത്ത് കാട്ടാന കൂട്ടം നിൽക്കുന്നത് തെരച്ചിലിനെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam