
മാന്നാർ: കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽനിന്നും കണ്ടെത്തി. പന്തളം പെരുമ്പുളിക്കൽ ശ്രീനിലയം വീട്ടിൽ ശാന്ത പി നായരുടെ (75) മൃതദേഹമാണ് മാന്നാർ പാവുക്കര കൂര്യത്ത് കടവിന് പടിഞ്ഞാറ് മണലി കടവിൽ നിന്നും ഇന്ന് ഉച്ചക്ക് 2 മണിയോടെ കണ്ടെത്തിയത്. ഓച്ചിറ ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നതിനായി ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട ഇവരെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം മാന്നാർ പാവുക്കര മണലി കടവിൽ മുളയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേന മൃതദേഹം കരയ്ക്കടുപ്പിച്ചു. മാന്നാർ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഭർത്താവ് : കെ പി പുത്രൻ നായർ, മക്കൾ : കൃഷ്ണകുമാർ, ഗോപകുമാർ, ശ്രീകുമാർ. മരുമക്കൾ : സ്മിത കൃഷ്ണ കുമാർ, ഇന്ദു ഗോപൻ, ശ്രീപ്രിയ ദേവി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ച സന്തോഷം പങ്കിടാന്‍ വിളിച്ചുവരുത്തിയ സുഹൃത്തിനൊപ്പം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും വടകര പുറമേരിയില്‍ അറാം വെള്ളിയില്‍ സ്വദേശിയുമായ നടുക്കണ്ടില്‍ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. വീടിനടുത്തെ കരിങ്കല്‍ പാറവെട്ടിയപ്പോള്‍ രൂപപ്പെട്ട അറാംവെള്ളി കുളത്തില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. നീന്തല്‍ വശമില്ലാതിരുന്ന സൂര്യജിത്ത് ഇതിനിടയില്‍ വെള്ളത്തില്‍ താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൂണേരി സ്വദേശിയായ വിദ്യാർഥി സമീപത്തെ ക്ലബില്‍ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തിയാണ് അപകട വിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലില്‍ കുളത്തിന് അടിയിലെ ചെളിയില്‍ പുരണ്ടുപോയ നിലയില്‍ സൂര്യജിത്തിനെ കണ്ടെത്തുകയും ഉടനെ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam