
കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ട് നെല്ലാടുള്ള ആയൂർവേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും ആയ ആൾ പിടിയിൽ. തിരുപ്പൂർ കെവി.ആർ നഗറിൽ താമസിക്കുന്ന ആണ്ടിപ്പെട്ടി കുമനൻതുളുവിൽ എസ്.പ്രകാശ് (41) നെയാണ് കുന്നത്തുനാട് പൊലീസ് തിരുപ്പൂരിൽ നിന്നുംപിടികൂടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ ആണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കേസില്‍ മൂന്നുപേരെ സംഭവദിവസം രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു.
ആയുർവ്വേദ കമ്പനി പുതിയതായി വിപണിയിൽ എത്തിച്ച മരുന്ന് തമിഴ്നാട്ടിൽ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ കൊയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ആക്രമണം. കോയമ്പത്തൂരിലെത്തിയ കമ്പനി ഉടമയെ വാഹനത്തിൽ ബലമായി കയറ്റി ഒരു ഫാമിലെത്തിച്ച ശേഷം ഉപദ്രവിച്ചു. പിന്നീട് സംഘം മകനെ വിളിച്ച് 42 ലക്ഷം രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ പിതാവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
കമ്പിനി ഉടമയുടെ മകന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷമം ആരംഭിച്ചു. സംഭവ ദിവസം രാത്രി പൊലീസ് നടത്തിയ ഓപ്പറേഷനിൽ മൂന്നു പ്രതികളെ പിടികൂടിയിരുന്നു. കൂട്ടാളികളെ പിടികൂടിയത് അറിഞ്ഞ് പ്രകാശ് ഒളിവിൽ പോയി. തുടർന്ന് കുന്നത്തുനാട് പോലീസ് തമിഴ്നാട്ടിൽ ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ഇൻസ്പെക്ടറാണെന്നായിരുന്നു പ്രതി ആയുർവ്വേദ കമ്പനി ഉടമയോട് പറഞ്ഞത്.
കൊല്ലം, ആലത്തൂർ, തൃശൂർ എന്നിവിടങ്ങളിൽ പ്രകാശന്‍റെ പേരിൽ തട്ടിക്കൊണ്ട് പോകലിന് കേസുണ്ട്. എ.എസ്.പി. അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എ.എസ്.ഐ എ.കെ.രാജു, സീനിയർ സി.പി.ഒ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒമാരായ കെ.എ.സുബീർ, ടി.എ.അഫ്‌സൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More : വട്ടോളിയിൽ കാറില്‍ മയക്കുമരുന്ന് കടത്തവേ നാല് യുവാക്കൾ പിടിയിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam